Site iconSite icon Janayugom Online

ബിജെപിയുടെ ടെക്ഫോഗ് ആപ്പ് കണ്ടെത്താനായില്ലെന്ന് കേന്ദ്രം

സമൂഹ മാധ്യമങ്ങളില്‍ സുരക്ഷയ്ക്കായി ക്രമീകരിച്ചിട്ടുള്ള വെരിഫിക്കേഷന്‍ സംവിധാനങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് ആരോപിക്കുന്ന ടെക്ഫോഗ് ആപ്ലിക്കേഷന്‍ പ്രധാനപ്പെട്ട ആപ്പ് സ്റ്റോറുകളിലൊന്നിലും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രം.

ഐടി മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. ടെക്ഫോഗിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇത്തരമൊരു ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞത്. റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്നതുപോലെ സമൂഹ മാധ്യമങ്ങളെ സാങ്കേതികമായി സ്വാധീനിക്കാന്‍ കഴിയുന്ന സംവിധാനത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവില്ലെന്നും കേന്ദ്രമന്ത്രി പറയുന്നു.

പ്രചരണങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ വിമർശിക്കുന്നവർക്കെതിരെ സൈബർ ആക്രമണങ്ങള്‍ നടത്തുന്നതിനും ബിജെപി ടെക്ഫോക് എന്ന രഹസ്യ ആപ്പ് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം, ഡല്‍ഹി കലാപം, കോവിഡ് വ്യാപനം എന്നിവയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ടെക്ഫോഗിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

ഓൺലൈൻ ട്രെൻഡുകൾ മനസിലാക്കാനും, വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടാനും ടെക്ഫോഗ് എന്ന ആപ്പാണ് ബിജെപിയുടെ സൈബർ വിഭാഗം ഉപയോഗിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ബിജെപി ഐടി സെല്ലും യുവജന വിഭാഗമായ ഭാരതീയ യുവമോർച്ചയുമാണ് ആപ്പിന് പിന്നിലെന്നും ദ വയര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സംഘ പരിവാർ അനുകൂല പോസ്റ്റുകളും കമന്റുകളും ട്രോളുകളുമെല്ലാം ഉണ്ടാക്കുന്നത് ടെക് ഫോഗ് ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

eng­lish sum­ma­ry; Cen­ter says BJP’s Tech­fog app not found

you may also like this video;

Exit mobile version