Site icon Janayugom Online

കേന്ദ്രത്തിന്റെ സാമ്പത്തിക ആക്രമണം വീണ്ടും; സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും വെട്ടിക്കുറച്ചു

സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും സാമ്പത്തികാക്രമണവും തുടരുന്നു. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. അവസാന പാദത്തിൽ കടമെടുപ്പിൽ 5600 കോടി രൂപയാണ് വെട്ടിയത്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയായിരുന്നു. എന്നാല്‍ 1838 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഈ കാലയളവിലുള്ള സംസ്ഥാനത്തിന്റെ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം ഇതോടെ അവതാളത്തിലാകും. വര്‍ഷാന്ത്യ ചെലവുകളുള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നാണ് ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

ഈ വർഷം ആകെ കടമെടുപ്പ് അനുവാദം 45,689.61 കോടിയായിരുന്നു. ഇതിൽ 32,442 കോടി പൊതു വിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷം ആദ്യം കേന്ദ്രം സമ്മതിച്ചിരുന്നു. 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെയുള്ള സ്രോതസുകളിൽ നിന്നാണ്. ഡിസംബർ വരെ പൊതു വിപണിയിൽനിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചു.

ഇതനുസരിച്ച് ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പ് അനുമതിയാണ് സംസ്ഥാനം തേടിയത്. ഇതിലാണ് ഇപ്പോള്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Cen­ter’s finan­cial towards Ker­ala led to state’s finan­cial crisis
You may also like this video

Exit mobile version