Site icon Janayugom Online

സ്വകാര്യ മേഖലയ്ക്കായി കേന്ദ്രത്തിന്റെ കള്ളക്കളി; 4 ജിയിലേക്കെത്താതെ ബിഎസ്എൻഎൽ

ഇനിയും 4 ജിയിലേക്ക് എത്താന്‍ കഴിയാതെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നട്ടം തിരിയുമ്പോൾ, സ്വകാര്യക്കമ്പനികൾക്ക് 5 ജി അനുവദിച്ച കേന്ദ്രത്തിന്റെ അമിതാവേശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്എൻഎൽ ജീവനക്കാർ ഒന്നടങ്കം രംഗത്ത്. സ്പെക്ട്രം 39 ശതമാനം വില കുറച്ച് കുത്തകകൾക്ക് നൽകി അവരുടെ സാമ്പത്തിക ശേ­ഷി വർധിപ്പിക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സർക്കാരെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി.
ബിഎസ്എൻഎൽ രൂപവല്ക്കരണത്തിന്റെ 22-ാം വാർഷിക ദിനമാണ്, സ്വകാര്യക്കമ്പനികൾക്ക് 5 ജിയ്ക്കായി അനുമതി നൽകാൻ കേന്ദ്രം തിരഞ്ഞെടുത്ത ദിവസം. ഈ ഓഗസ്റ്റ് 15ന് ബിഎസ്എൻഎല്ലിനായി 4 ജിയുടെ ഉദ്ഘാടനം നടക്കുമെന്നും തുടർന്ന് രാജ്യ വ്യാപകമായി സേവനം തുടങ്ങുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 49,300 ടവറുകൾ രണ്ട് വർഷം മുമ്പുതന്നെ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാമായിരുന്നു. അത് നടന്നിരുന്നെങ്കിൽ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കര കയറാമായിരുന്നു. മന:പൂർവം കേന്ദ്രം അതിന് തടസം നിൽക്കുകയായിരുന്നുവെന്ന് ബിഎസ്എൻഎൽ എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി. 4 ജിയുടെ കാര്യത്തിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണെന്നും അവർ പറഞ്ഞു.
5 ജിയുടെ പശ്ചാത്തല വികസനത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഏഴ് ലക്ഷം കിലോമീറ്ററിൽ വിന്യസിച്ചിട്ടുള്ള ഏക ടെലികോം സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നിട്ടാണ്, 4 ജി സംവിധാനം പോലും കമ്പനിക്ക് നിഷേധിച്ചിരിക്കുന്നത്. മാത്രമല്ല, മറ്റൊരു കൊടിയ ദ്രോഹവും ബിഎസ്എൻഎല്ലിനെതിരെ പ്രയോഗിക്കാനുള്ള തീരുമാനത്തിലുമാണ് കേന്ദ്രം. കമ്പനിയുടെ 14,971 ടവറുകളും 2.86 ലക്ഷം റൂട്ട് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും സ്വകാര്യ ടെലികോം കമ്പനിക്ക് പാട്ടത്തിനു കൊടുക്കാനാണ് നീക്കം. 35,000 കോടി രൂപയ്ക്കാണ് കച്ചവടമുറപ്പിച്ചിരിക്കുന്നത്.
മെയ്ക്ക് ഇന്ത്യ നയപ്രകാരം വിദേശക്കമ്പനികളുടെ 4 ജി ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്എൻഎല്ലിന് അനുവാദമില്ല. ബിഎസ്എൻഎൽ 4 ജി തുടങ്ങുന്നതിന് കേന്ദ്രം അനുവാദം കൊടുത്തിരിക്കുന്നത് ടാറ്റ ടെലി സർവീസിനാണ്. 2021 ഡിസംബര്‍ 31നു മുമ്പ് 4 ജി സേവനം നടപ്പിൽ വരുത്താൻ കഴിയുമെന്ന് ഉറപ്പ് നൽകുന്ന പ്രൂഫ് ഓഫ് കൺസപ്റ്റ് കേന്ദ്രത്തിന് നൽകേണ്ടതായിരുന്നുവെങ്കിലും, ഇനിയും ടാറ്റ അതിന് തയാറായിട്ടില്ല. പുറമെ, 6000 4 ജി സെറ്റുകൾ വാങ്ങുന്നതിനുള്ള പർച്ചേസ് ഓർഡർ ബിഎസ്എൻഎൽ ടാറ്റയ്ക്ക് നൽകിയെങ്കിലും ഓർഡർ അവർ സ്വീകരിച്ചിട്ടുമില്ല. ഇങ്ങനെ, ബിഎസ്എൻഎല്ലിന്റെ 4 ജി മോഹത്തിനു തടയിടുന്ന കുത്തിത്തിരിപ്പുകൾ കേന്ദ്ര സർക്കാരിന്റെ ഒ­ത്താശയോടെ ഒന്നിനു പിന്നാലെ ഒന്നായി അരങ്ങേറുകയാണ്. 

Eng­lish sum­ma­ry: Cen­ter’s rig­ging for the pri­vate sec­tor; BSNL with­out reach­ing 4G

You may like this video also

Exit mobile version