Site iconSite icon Janayugom Online

കേന്ദ്ര‑സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും

പ്രധാനപ്പെട്ട കേന്ദ്ര‑സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നിവേദനം നൽകാൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളിൽ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ സംബന്ധിച്ചുമാണ് നിവേദനം നൽകുക.

സംസ്ഥാന സർക്കാരിൻറെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഇതുൾപ്പെടെ ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങൾ നിവേദനമായി ശ്രദ്ധയിൽപ്പെടുത്തും. സംസ്ഥാനത്തിൻറെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോൾ പൊതു കണക്കിനത്തിൽ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിൻറെ പൊതുകടത്തിലുൾപ്പെടുത്താൻ 2017ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്.

അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികൾ‑കോർപ്പറേഷനുകൾ, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കായി നിശ്ചയിച്ചു നൽകിയ സംസ്ഥാനത്തിൻറെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകൾ, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോൾ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്. സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടികളുടെ പിൻബലത്തിൽ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിൻറെ ആകസ്‌മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെഎസ്എസ്പിഎൽ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സർക്കാരിൻറെ പൊതുകടത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പകൾക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിൻറെ വികസനത്തിന് തടസ്സമാണ്.

ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാ നീക്കിയിരിപ്പുകളും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പകളും സംസ്ഥാന സർക്കാരിൻറെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. 

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ധനസഹായം
പത്തനംതിട്ട കല്ലുപ്പാറ വില്ലേജിൽ കഴിഞ്ഞ മാസം 29 ന് നടന്ന മോക് എക്‌സർസൈസിനിടെ മണിമലയാറിൽ മുങ്ങി മരണപ്പെട്ട ബിനു സോമന്റെ നിയമപരമായ അനന്തരാവകാശികൾക്ക് ധനസഹായം അനുദിക്കാൻ തീരുമാനിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിക്കും

പുനർനിയമനം
കാസർകോഡ് ജില്ലാ ഗവ പ്ലീഡർ ആൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ കെ ദിനേശ്‌കുമാറിന് 29.05.2024 വരെ പുനർനിയമനം നൽകാൻ തുരുമാനിച്ചു

Eng­lish Summary:
Cen­tral and State Finan­cial Issues: A peti­tion will be sub­mit­ted to the Prime Minister

You may also like this video:

Exit mobile version