Site iconSite icon Janayugom Online

കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി കരടിന് കേന്ദ്രാനുമതി

സംസ്ഥാനത്തിന്റെ തീരദേശ പരിപാലന പദ്ധതി കരടിന് കേന്ദ്രം അനുമതി നല്‍കി. പുതിയ പദ്ധതി പ്രകാരം 66 പഞ്ചായത്തുകൾ സിആർഇസഡ് മൂന്നിൽ നിന്ന് താരതമ്യേന നിയന്ത്രണം കുറവുള്ള സിആർഇസഡ് രണ്ട് വിഭാഗത്തിലേക്ക് മാറും. ഇന്നലെ ഡൽഹിയിൽ ചേർന്ന നാഷണൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിട്ടി (എൻസിഇസഡ്എംഎ) യോഗമാണ് കരട് പദ്ധതിക്ക് അംഗീകാരം നൽകിയത്. 

കരടിന് അംഗീകാരമായതോടെ തീരമേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. സിആർഇസഡ് 1 ബിയിൽ ഉൾപ്പെട്ടിരുന്ന പൊക്കാളിപ്പാടങ്ങൾ പരിധിയിൽ നിന്ന് ഒഴിവാകും. സ്വകാര്യ ഭൂമിയിൽ നിലനിൽക്കുന്ന കണ്ടൽക്കാടുകളിൽ ബഫർസോൺ പൂർണമായി ഇല്ലാതാകുമെന്നതാണ് മറ്റൊരു പ്രത്യേകത. 2019ലെ സിആർഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുളള സർക്കാർ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഡീമാർക്കേറ്റ് ചെയ്യുന്നത്. 37 ഗ്രാമപഞ്ചായത്തുകളെ സിആർഇസഡ് മൂന്ന് എ വിഭാഗത്തിലേക്ക് മാറ്റി. ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും. 

66 പഞ്ചായത്തുകളെ സിആർഇസഡ് മൂന്നിൽ നിന്ന് സിആർഇസഡ് രണ്ടിലേക്ക് മാറുന്നത് തീരമേഖലയിലുള്ളവർക്ക് ഗുണകരമാകും. 2011ലെ ജനസംഖ്യ സാന്ദ്രത പ്രകാരം ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മാനദണ്ഡങ്ങൾ പാലിച്ച് സിആർഇസഡ് മൂന്ന് എ വിഭാഗത്തിലും അതിൽ കുറവുള്ളിടങ്ങളെ സിആർഇസഡ് മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. ഓഗസ്റ്റിലാണ് കേരളത്തിന്റെ തീരദേശ പരിപാലന പദ്ധതി കരട് കേന്ദ്രാംഗീകാരത്തിനായി കേരളം സമര്‍പ്പിച്ചത്.

Exit mobile version