Site iconSite icon Janayugom Online

കേന്ദ്രബജറ്റ്; പദ്ധതി രഹിതം, ആവര്‍ത്തനവിരസം

പുതിയകാലത്തെ അഭിസംബോധന ചെയ്യുന്ന പദ്ധതികളും ആശയങ്ങളും അന്യമായ കേന്ദ്രബജറ്റ് ആവര്‍ത്തന വിരസമെന്ന് വിലയിരുത്തല്‍. ബജറ്റ് പ്രഖ്യാപനത്തില്‍ ട്രഷറി ബെഞ്ച് ആഘോഷിച്ച ആദായ നികുതി ഇളവ് ഒഴികെ ശ്രദ്ധേയമായ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. നിലവിലെ പദ്ധതികളുടെ തുടര്‍ച്ചയാണ് പല പ്രഖ്യാപനങ്ങളും. ജല്‍ജീവന്‍ മിഷന്‍, ഉഠാന്‍, ധന്‍ ധാന്യ കൃഷി യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയെല്ലാം മുന്‍ പദ്ധതികളുടെ തുടര്‍ച്ചയാണ്. ധൻ ധാന്യ കൃഷി യോജന മാത്രമാണ് കാര്‍ഷിക മേഖലയിലെ പ്രധാന പ്രഖ്യാപനം. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജലസേചന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി. കുറഞ്ഞ ഉല്പാദനമുള്ള 100 ജില്ലകളിലെ കാർഷിക ഉല്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ധൻ ധാന്യ കൃഷി യോജന കേന്ദ്രീകരിക്കും. ഇന്ത്യയിലെ 1.7 കോടി കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. 

വർധിച്ചുവരുന്ന കാർഷികാവശ്യങ്ങൾ നിറവേറ്റുന്നതിനും കർഷകർക്ക് കൂടുതൽ സാമ്പത്തിക ഭദ്രത നൽകുന്നതിനുമാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി. ഇതുപ്രകാരമുള്ള വായ്‌പാ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി. കർഷകർക്ക് കാർഷികാവശ്യങ്ങൾക്ക് സമയബന്ധിതമായി വായ്‌പ നൽകുക എന്ന ലക്ഷ്യത്തോടെ 1988 ൽ ആരംഭിച്ചതാണ് കെസിസി. 1.4 കോടി മധ്യവർഗക്കാർക്ക് വേഗത്തിലുള്ള യാത്ര സാധ്യമാക്കിയ പദ്ധതിയാണ് ഉഠാന്‍. 120 സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പരിഷ്കരിച്ച ഉഠാന്‍ പദ്ധതി. ബിഹാറിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും ഇതിന്റെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബാക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് മേഡ് ഇന്‍ ഇന്ത്യ. പ്രത്യേക ക്ലസ്റ്ററുകളുടെ വികസനം, നൈപുണ്യ വര്‍ധനവ്, ഉയർന്ന നിലവാരമുള്ളതും നൂതനവും സുസ്ഥിരവുമായ കളിപ്പാട്ടങ്ങളുടെ ഉല്പാദനം സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതും കാലങ്ങളായി കേന്ദ്ര ബജറ്റില്‍ ഇടം നേടാറുണ്ട്. തദ്ദേശീയമായി കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

Exit mobile version