Site icon Janayugom Online

ഒരു വര്‍ഷത്തിനിടെ 1474 അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കി

സര്‍ക്കാര്‍ യഥാവിധം കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയാണ് അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയില്‍.
ഇലക്ട്രോണിക്‌സ്, വാര്‍ത്താ വിതരണ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് പുറപ്പെടുവിച്ച 39 ഉത്തരവുകളാണ് ട്വിറ്റര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്. കാരണമൊന്നുമില്ലാതെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ വര്‍ധിച്ചുവരികയാണ്. 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെ 1474 അക്കൗണ്ടുകളും 175 ട്വീറ്റുകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും ട്വിറ്റര്‍ ബോധിപ്പിച്ചു.
ഒരു അക്കൗണ്ടുകളിൽ നിന്നുള്ള പ്രത്യേക ട്വീറ്റിന് പകരം അക്കൗണ്ട് പൂര്‍ണമായി നീക്കം ചെയ്യാനാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവിൽ ഉള്ളതെന്നും ട്വിറ്റർ അറിയിച്ചു. രാഷ്ട്രീയ പ്രവർത്തകരുടെയും പത്രപ്രവർത്തകരുടെയും അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങളാണ് നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരം വിവരങ്ങൾ തടയുന്നത് ട്വിറ്ററിലെ പൗരന്മാർക്ക് തങ്ങൾ ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകുമെന്നും കമ്പനി പറഞ്ഞു.
നിസാര കാരണങ്ങളുടെ പേരിൽ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെടുന്നു. കേന്ദ്രസര്‍ക്കാരുമായി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിനൊടുവിലാണ് ട്വിറ്റര്‍ വീണ്ടും നിയമപോരാട്ടം ആരംഭിച്ചിട്ടുള്ളത്. ഉത്തരവുകള്‍ അനുസരിച്ചില്ലെങ്കില്‍ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സമൂഹ മാധ്യമ ഇടനിലക്കാര്‍ എന്ന പരിരക്ഷ എടുത്തുകളയുമെന്നും കേന്ദ്രസര്‍ക്കാര്‍ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുതിയ ഐടി നിയമ ഭേദഗതിക്കെതിരെ ട്വിറ്റര്‍ നല്‍കിയ ഹര്‍ജിയും കോടതിയില്‍ നിലവിലുണ്ട്. 

Eng­lish Sum­ma­ry: Cen­tral gov­ern­ment banned 1474 accounts in one year

You may like this video also

Exit mobile version