Site icon Janayugom Online

യുകെ എംപിമാരുടെ ഇന്ത്യാ സന്ദര്‍ശനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

യുകെ എംപിമാരുടെ ഇന്ത്യാ സന്ദര്‍ശനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. യുകെ പാര്‍ലമെന്റ് സ്പീക്കര്‍ ലിന്‍ഡ്സേ ഹോയ്‌ലെയുടെ നേതൃത്വത്തിലുള്ള 10 പേരുടെ സംഘം ഇന്ത്യയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അവസാന നിമിഷത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഉക്രെയ്ൻ‑റഷ്യ പ്രതിസന്ധിയിൽ പാശ്ചാത്യ അനുകൂല നിലപാട് സ്വീകരിക്കാൻ ഇന്ത്യയെ സ്വാധീനിക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവച്ചതെന്നാണ് സൂചന.
യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായുള്ള ഇന്ത്യാ സന്ദര്‍ശനം ജനുവരി മുതല്‍ ആലോചനയിലുണ്ട്. 

എന്നാല്‍ ഫെബ്രുവരിയിലെ റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തോടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം മാറ്റുകയായിരുന്നു. സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അവസാന നിമിഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം യാത്ര റദ്ദാക്കിയതിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സന്ദര്‍ശനം വിലയിരുത്തപ്പെട്ടിരുന്നു. റഷ്യക്കെതിരായ ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളിൽ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. റഷ്യക്കെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും സംസാരിച്ചിരുന്നു. 

ഇതാദ്യമായല്ല യുകെ പ്രതിനിധികള്‍ക്ക് ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഇ‑വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി എംപി ഡെബീ എബ്രഹാമിന് കേന്ദ്ര സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരുന്നു. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രൂപീകരിച്ച സര്‍വകക്ഷി പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷയായിരുന്നു ഡെബീ. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇവരെ ഉദ്യോഗസ്ഥര്‍ മടക്കി അയക്കുകയായിരുന്നു. 

2018ല്‍ ബ്രിട്ടീഷ് എംപിയും അഭിഭാഷകനുമായ അലക്സാണ്ടർ കാർലൈലിനും വിസ സംബന്ധിച്ച പ്രശ്നം ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചിരുന്നു. കഴിഞ്ഞദിവസം ഇറ്റാലിയൻ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മടക്കി അയച്ച സംഭവം ഏറെ വിവാദമായിരുന്നു. സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ നിലപാട്. 

Eng­lish Summary:Central gov­ern­ment blocks UK MPs’ vis­it to India
You may also like this video

Exit mobile version