Site icon Janayugom Online

പട്ടിണി സൂചിക അംഗീകരിക്കില്ലെന്ന് കേന്ദ്രം

ആഗോള പട്ടിണി സൂചികക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. 2023ലെ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സൂചികയുടെ മാനകങ്ങള്‍ അംഗീകരിക്കില്ലെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

കഴിഞ്ഞ വർഷത്തെ 107-ാം സ്ഥാനത്തുനിന്നും ഇന്ത്യ നാല് പടി താഴേക്കിറങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. അയൽരാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. പട്ടിണി സൂചികയിൽ 28.7 സ്കോറാണ് ഇന്ത്യക്ക് ലഭിച്ചത്.

സൂചിക കണക്കാക്കാൻ ഉപയോഗിക്കുന്ന നാല് സൂചകങ്ങളിൽ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും ഇത് മുഴുവൻ ജനസംഖ്യയെയും പ്രതിനിധീകരിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യ 48-ാം സ്ഥാനത്തുവരുമെന്നാണ് അവകാശവാദം.

അയർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ സർക്കാരിതര സംഘടനകളായ കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫെയുമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. രാജ്യങ്ങളുടെ സ്കോറുകൾ കണക്കാക്കാൻ ഒരേ മാനദണ്ഡമാണ് ഉപയോ​ഗിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തിന് വിട്ടുവീഴ്ച ചെയ്യുന്നത് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്ലോബൽ ഹംഗർ ഇൻഡക്സിലെ മുതിർന്ന ഉപദേഷ്ടാവ് മിറിയം വീമേഴ്‌സ് കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.

Eng­lish Sum­ma­ry: cen­tral gov­ern­ment rejects Glob­al Hunger Index ranking
You may also like this video

Exit mobile version