Site icon Janayugom Online

കേന്ദ്ര അവഗണന, ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്റെ സമരം

കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡല്‍ഹിയില്‍ കർണാടകയിലെ ജനപ്രതിനിധികള്‍ സമരം നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വം നല്‍കി. മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും എംഎല്‍സിമാരും ജന്തർ മന്ദറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു.
കേന്ദ്ര പദ്ധതികള്‍ അനുവദിക്കുന്നതില്‍ കർണാടക കടുത്ത അവഗണന നേരിടുന്നെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചു. അവഗണന നേരിടുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ സമരത്തെ പിന്തുണയ്ക്കുമെന്നും ശിവകുമാർ പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഡല്‍ഹി സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി കര്‍ണാടക ഊര്‍ജ മന്ത്രി കെ ജെ ജോര്‍ജും പറഞ്ഞു.

സംസ്ഥാനത്തിന് അർഹമായ നികുതിപ്പണം കേന്ദ്രസർക്കാർ തടഞ്ഞുവയ്ക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കർണാടക സർക്കാർ ഡല്‍ഹിയില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ തീരുമാനം അനുസരിച്ച് അഞ്ചുവർഷം കൊണ്ട് 1,87,000 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായെന്ന് കർണാടക സർക്കാർ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ, മാണ്ഡ്യ മേലുക്കോട്ടെയില്‍നിന്നുള്ള സ്വതന്ത്ര എംഎല്‍എയും കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധിയായ ദർശൻ പുട്ടണ്ണയ്യയും സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണ്.

Eng­lish Sum­ma­ry: Cen­tral neglect, Kar­nata­ka govt strike in Delhi

You may also like this video

Exit mobile version