ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച സഞ്ജു സാംസൺ പുറത്ത്. 42 പന്തിൽ 7 സിക്‌സും 8 ഫോറുമടക്കം 89 റൺസെടുത്താണ് താരം മടങ്ങിയത്. 13.1 ഓവറിൽ മൂന്നിന് 160 റൺസെന്ന നിലയിലാണ് ഇന്ത്യയുള്ളത്. ആദ്യ ഓവറിൽ തന്നെ ജോഫ്ര ആർച്ചറെ ഫോറും സിക്‌സുമടിച്ചാണ് സഞ്ജു തുടക്കം കുറിച്ചത്. എന്നാൽ രണ്ടാം ഓവറിൽ അഭിഷേക് ശർമയുടെ (9) വിക്കറ്റാണ് ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാൽ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാൻ കിഷനും ഒന്നിച്ചതോടെ ബൗണ്ടറികളുടെ പെരുമഴ തുടങ്ങി. പവർപ്ലേയിൽ ഇന്ത്യ 67 റൺസുമടിച്ചു.
45 പന്തിൽ നിന്ന് 97 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 10-ാം ഓവറിലാണ് പിരിഞ്ഞത്. 18 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 39 റൺസെടുത്ത ഇഷാനെ പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെ ശിവം ദുബെയെ എത്തിയതോടെ സഞ്ജു തകര്‍പ്പന്‍ അടി തുടർന്നു. നേരത്തേ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെയാണ് ഇത്തവണയും ഇന്ത്യ നിലനിർത്തിയത്. ഇംഗ്ലണ്ട് റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു.

