Site icon Janayugom Online

ചന്ദ്രയാൻ‑3 ഉണരുമോ? നാളെ അറിയാം

രണ്ടാഴ്ചത്തെ നിദ്രയ്ക്കുശേഷം ചന്ദ്രയാൻ‑3 ഉണരുമോ എന്ന കാര്യം നാളെ അറിയാം. സെപ്റ്റംബര്‍ രണ്ടിനാണ് ശാസ്ത്രീയ ഉപകരണങ്ങള്‍ ഓഫ് ചെയ്ത് വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ്പ് മോഡിലേക്ക് കടന്നത്. ലാൻഡറിന്റെയും റോവറിന്റെയും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ആണെന്നും സോളാര്‍ പാനലുകളില്‍ നാളെ സൂര്യനില്‍ നിന്നുള്ള ആദ്യ പ്രകാശ രശ്മികള്‍ ഏല്‍ക്കുമെന്നും ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

നാളെ ഉറക്കമുണര്‍ന്നില്ലെങ്കില്‍ ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്റെ അടയാളങ്ങളായി അവ നിലനില്‍ക്കുമെന്നും ബഹിരാകാശ ഏജൻസി അറിയിച്ചു. വിക്രം ലാൻഡര്‍ ലക്ഷ്യം കൈവരിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതും ചന്ദ്രോപരിതലത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നതുമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. 14 ദിവസം ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തി.

വിക്രം ലാൻഡര്‍ അതേ ഇടത്തില്‍ തുടര്‍ന്നപ്പോള്‍ പ്രഗ്യാൻ റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെ തണുപ്പിനെ അതിജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചന്ദ്രയാനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. മൈനസ് 200 ഡിഗ്രിയായിരുന്നു ചന്ദ്രോപരിതലത്തിലെ താപനില. സാങ്കേതിക ഉപകരണങ്ങള്‍ ഇത്തരം തീവ്ര കാലാവസ്ഥകളില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. എന്നാല്‍ ചന്ദ്രയാൻ സ്ലീപ്പ് മോഡില്‍ നിന്ന് ഉണര്‍ന്നാല്‍ അത് മറ്റൊരു ചരിത്രമാകും.

Eng­lish Sum­ma­ry: Chandrayaan‑3
You may also like this video

Exit mobile version