Site iconSite icon Janayugom Online

പ്രിയ ഗായകന് ചേന്ദമംഗലം ഇന്ന് വിടചൊല്ലും

മലയാളിയുടെ പ്രിയ ഗായകൻ പി ജയചന്ദ്രന് വിങ്ങുന്ന മനസോടെ ചേന്ദമംഗലം ഗ്രാമം ഇന്ന് വിടചൊല്ലും. തൃശൂരിലെ വസതിയിൽ നിന്നും കൊണ്ടുവന്ന ഭൗതിക ശരീരം ഇന്ന് രാവിലെ 10ന് പാലിയം നാലുകെട്ടിൽ പൊതുദർശനത്തിന് വയ്ക്കും. നാലുകെട്ടിന് മുന്നിൽ വലിയ പന്തലും, മറ്റ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ഇവിടേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനായി പാലിയം ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ ഗ്രൗണ്ടും പാലിയം കൊട്ടാരത്തിന് എതിർവശമുള്ള മൈതാനിയും സജ്ജമാക്കിയിട്ടുണ്ട്. 

ജയചന്ദ്രന്‍ കുട്ടിക്കാലം ചെലവഴിച്ചത് പാലിയത്തായിരുന്നു. ചേന്ദമംഗലത്തെ പാലിയം കാട്ടിലാമഠത്തിൽ താമസിച്ചിരുന്ന ജയചന്ദ്രൻ നാലാം ക്ലാസുവരെ പാലിയത്തെ നാലുകെട്ട് സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. ഇവരുടെ കുടുംബം പിന്നീട് തൃശൂർ ജില്ലയിലേക്ക് മാറിയെങ്കിലും തറവാടുമായി ആഴത്തിലുള്ള ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു. വൈകിട്ട് 3.30ന് പാലിയം തറവാട്ട് ശ്മശാനമായ പിതൃസ്മൃതിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ. സഹോദരൻ കൃഷ്ണകുമാർ ചിതയ്ക്ക് തീകൊളുത്തും. മുഖ്യമന്ത്രിക്കു വേണ്ടി തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യനും, സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ല കളക്ടർ എൻ എസ് കെ ഉമേഷും അന്തിമോപചാരമർപ്പിക്കും.

Exit mobile version