Site iconSite icon Janayugom Online

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എഐസി സിയുടെ സീനിയര്‍ നിരീക്ഷകനായി ചെന്നിത്തല

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ എ ഐ സി സിയുടെ സീനിയര്‍ നിരീക്ഷകനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിയമിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല രമേശ് ചെന്നിത്തലയ്ക്കായിരിക്കും.

21 കോര്‍പറേഷന്‍, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 19ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 22ന് വോട്ടെണ്ണല്‍ നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ഡി എം കെ സംസ്ഥാനം ഭരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇത് സംബന്ധിച്ച നിയമനം നടത്തിയത്.

സംഘടനാ കാര്യങ്ങളുടെ ചുമതയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കന്മാരെ മുതിര്‍ന്ന നിരീക്ഷകരായി നിയമിക്കാറുണ്ട്. ഗോവയില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ മുതിര്‍ന്ന നിരീക്ഷകനായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയ ചെന്നിത്തലയെ എഐസിസി വൈസ് പ്രസിഡന്റാക്കുമെന്ന് സൂചനയുണ്ടായിരുന്നു.

എന്നാൽ എഐസിസി പുനഃസംഘടന നീണ്ടു പോയതു കൊണ്ട് അത് നടന്നില്ല. ഇതിനിടെ കെപിസിസിയും ചെന്നിത്തലയും രണ്ടു വഴിക്കാകുകയും ചെയ്തു. കെപിസിസി പുനഃസംഘടനയിലെ പ്രശ്‌നങ്ങൾ പിന്നീട് പറഞ്ഞു തീർത്തു. കെപിസിസിയും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ചെന്നിത്തല സഹകരണവും തുടങ്ങി. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവിന് അംഗീകാരം നൽകുന്നത്.

തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയിലാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കോട്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ ചെന്നിത്തലയും പുതിയ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കും. ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ ഉയർത്തുന്നതിന്റെ സൂചനയാണ് ഈ നിയമനത്തിലുമുള്ളത്.ചെന്നിത്തലയ്ക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് പദമാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മനസ്സിൽ കാണുന്നതെന്ന സൂചനയുണ്ട്.

നേരത്തെ ഇത് പ്രഖ്യാപിക്കാൻ തീരുമാനിച്ചതുമാണ്. അതിനിടെയാണ് കേരളത്തിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാകുന്നത്. കെപിസിസിയെ പരസ്യമായി വിമർശിക്കുന്ന ഇടപെടലുകൾ ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് നടത്തുകയും ചെയ്തു. പിന്നീട് സഹകരണത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പല ആരോപണവും വീണ്ടും ചെന്നിത്തല ചർച്ചയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയ്ക്ക് വീണ്ടും സ്ഥാനം നൽകുന്നത്.

Eng­lish Sumam­ry: Chen­nitha­la becomes senior AICC observ­er in Tamil Nadu local body elections

You may also like this video:

Exit mobile version