Site iconSite icon Janayugom Online

ചേർത്തലയില്‍ ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ഇരട്ട ജീവപര്യന്തം

ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രാജേഷ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. 

കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു തെക്കുഭാഗത്തായിരുന്നു സംഭവം. കടകളിൽ കളക്ഷൻ നടത്തുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് അമ്പിളിയുമായി തർക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. മൂന്ന് തവണ കുത്തേറ്റു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമിച്ച ശേഷം കളക്ഷൻ പണവുമായി രാജേഷ് രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ്.

Exit mobile version