കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വ്യാഴാഴ്ച വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് മുൻപ് എറണാകുളം ജില്ലാ കളക്ടറായിരുന്ന ജ്ഞാനേഷ് കുമാർ കൊച്ചിയിലെത്തുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്ഐആർ നടപടികൾ പരിശോധിക്കാനാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ അദ്ദേഹം കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടും എറണാകുളത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചു. താൻ കളക്ടറായിരുന്ന കാലത്ത് പുനരുദ്ധാരണം നടന്ന ദർബാർ ഹാൾ ഗ്രൗണ്ട് വീണ്ടും കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
വെള്ളി, ശനി ദിവസങ്ങളിലായി അദ്ദേഹം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും അദ്ദേഹം ചർച്ച നടത്തും. പുതിയ വോട്ടർമാരുമായുള്ള കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളുടെ ഭാഗമാണ്. സന്ദർശനത്തിന്റെ അവസാന ദിനമായ ശനിയാഴ്ച അദ്ദേഹം വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കും.

