Site icon Janayugom Online

കേന്ദ്രമന്ത്രി നിര്‍മ്മലയ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി

കേന്ദ്രധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം കഴിഞ്ഞ ദിവസം നിര്‍മ്മല സീതാരാമന്‍ നടത്തിയിരുന്നു. അതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം.ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു.

കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു .ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതിൽ നികുതി വിഹിതം കുറഞ്ഞു. 2018 മുതൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാൻ ഉള്ള വിവിധ തുകകൾ ആണ് മുടങ്ങിയത്. യുജിസി ഗ്രാൻഡ് ഇനത്തിൽ കേരളം കൊടുത്ത് തീർത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ല. പറയുന്ന കാര്യങ്ങളിൽ ആകട്ടെ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 

Eng­lish Summary:
Chief Min­is­ter gave a strong reply to Union Min­is­ter Nirmala

You may also like this video:

Exit mobile version