Site iconSite icon Janayugom Online

അഫ്ഗാനിസ്ഥാനുമായി കൂട്ടു കൂടാന്‍ ചൈന

പാകിസ്ഥാനിലെ സുരക്ഷ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, അഫ്ഗാനിസ്ഥാനിലേക്ക് ശ്രദ്ധകൂടുതല്‍ കൊടുത്ത് ചൈന. അഫ്ഗാനിസ്ഥാനുമായി നേരിട്ട് വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന മുന്നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയെ അഫ്ഗാനിസ്ഥാനുമാി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ വഖാന്‍ ഇടനാഴി സജീവമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തി. പാകിസ്ഥാനെ ഒഴിവാക്കി ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിക്ക് പുതിയൊരു പാത കണ്ടെത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിവരം .പാകിസ്ഥാനിലെ ക്രമസമാധാന നില വഷളാകുന്നതും ചൈനീസ് പൗരന്മാർക്കും ആസ്തികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുമാണ് ചൈനയെ മാറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. 

ചൈന‑പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ചൈന പടിപടിയായി പിന്മാറുന്നതായാണ് റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ആക്രമണങ്ങളെത്തുടർന്ന് ഗ്വാദറിലെ എല്ലാ ഗ്രൗണ്ട് ഓപ്പറേഷനുകളും ചൈന നിർത്തിവെച്ചിരിക്കുകയാണ്. ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഈ തുറമുഖം. സ്വന്തം പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടതോടെ പാകിസ്ഥാനെ ഒരു സുരക്ഷിത വ്യാപാര കേന്ദ്രമായി കാണാൻ ചൈന ഭയപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലുള്ള 350 കിലോമീറ്റർ നീളമുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് വഖാൻ ഇടനാഴി. ഇത് അഫ്ഗാനിസ്ഥാനെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. 

പർവ്വതനിരകൾ നിറഞ്ഞ ദുർഘടമായ പാതയാണെങ്കിലും, പാകിസ്താനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ ഇടനാഴി സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം പ്രാദേശിക കണക്റ്റിവിറ്റിയുടെ പ്രധാന കേന്ദ്രമായി മാറാൻ ഈ പാതയിലൂടെ സാധിക്കും. എങ്കിലും നിരവധി പ്രതിസന്ധികൾ ചൈനയ്ക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി മറികടക്കേണ്ടതുണ്ട്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന പ്രദേശത്തുകൂടിയുള്ള ഈ പാതയിലൂടെയുള്ള യാത്രയും നിർമ്മാണ പ്രവർത്തനങ്ങളും ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രദേശം നിലവിൽ വികസനം എത്താത്തതും അടിസ്ഥാന സൗകര്യങ്ങൾ ഒട്ടും തന്നെയില്ലാത്തതുമായ ഒന്നാണ്. 

ഒരു വ്യാപാര പാതയ്ക്ക് ആവശ്യമായ റോഡുകളോ മറ്റ് സംവിധാനങ്ങളോ അവിടെ നിലവിലില്ല. ഏകദേശം 350 കിലോമീറ്റർ നീളമുള്ള ഈ ഇടുങ്ങിയ ഭൂപ്രദേശം കൈകാര്യം ചെയ്യുന്നത് സാങ്കേതികമായി പ്രയാസകരമാണ്. വഖാൻ ഇടനാഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബീജിംഗിൽ നടന്ന യോഗത്തിൽ അഫ്ഗാൻ അംബാസഡർ ബിലാൽ കരിമിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. വഖാൻ ഇടനാഴി സജീവമാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ‑സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയായി. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചൈന ബഹുമാനിക്കുമെന്നും വിവിധ മേഖലകളിൽ സഹകരണം തുടരുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. 

Exit mobile version