Site icon Janayugom Online

ഗിനിയയില്‍ തടവിലായ ഇന്ത്യക്കാരുടെ മോചനം കേന്ദ്രത്തിന് മെല്ലെപ്പോക്ക്: സംസ്ഥാന സർക്കാർ സാധ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി

പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള 26 അംഗസംഘം മോചനത്തിന് വഴി കാണാതെ ദുരിതത്തിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ നിലമേൽ എൻകെപി ഹൗസിൽ വിജിത്ത് അടക്കം മൂന്ന് മലയാളികളാണ് സംഘത്തിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതല്ലാതെ മറ്റ് ഇടപടലുകളൊന്നും നടത്തിയിട്ടില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശപ്രകാരമാണ് ഗിനിയന്‍ സേന തടഞ്ഞുവച്ചത്. എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. നോർവേ ആസ്ഥാനമായ എം ടി ഹീറോയിക് ഐഡം എന്ന കപ്പൽ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഓ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ എത്തിയത്.

മോഷണത്തിന് വന്ന കപ്പൽ എന്ന് സംശയിച്ചാണ് കസ്റ്റഡിയിലെടുത്തത്. കമ്പനി 20 ലക്ഷം ഡോളർ പിഴ അടച്ചുവെങ്കിലും മോചനത്തിന് വഴി തെളിഞ്ഞില്ല. തുടർന്ന് ശനിയാഴ്ച നൈജീരിയൻ നേവി കപ്പൽ ജീവനക്കാരെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. നൈജീരിയയിലേക്ക് കൊണ്ടുപോകരുത് എന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം. അറസ്റ്റ് നടന്നിട്ട് ഇപ്പോൾ മൂന്നുമാസമായി. തുടർന്ന് വിശദ അന്വേഷണം നടന്നുവരികയായിരുന്നു.

‘ഇപ്പോൾ ഞങ്ങൾ സുരക്ഷിതരാണ് നൈജീരിയയ്ക്ക് കപ്പൽ കൈമാറും എന്ന് പറയുന്നു. സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. ഗിനിയയുടെ തലസ്ഥാനമായ മലാബോയിലാണ് ഇപ്പോൾ ഉള്ളത്’ എന്ന് അച്ഛൻ കെ വിക്രമൻ നായർക്ക് വിജിത് അയച്ച സന്ദേശത്തിൽ പറയുന്നു. അഞ്ചുമാസം മുൻപാണ് നാവിഗേറ്റിങ് ഓഫീസറായ വിജിത്ത് നാട്ടിൽ എത്തി മടങ്ങിയത്.
കപ്പലിൽ ആകെ 26 ജീവനക്കാര്‍ ഉണ്ടായിരുന്നതിൽ 16 പേര്‍ ഇന്ത്യക്കാരാണ്. ഒരു പോളണ്ട് സ്വദേശിയും ഒരു ഫിലിപ്പൈൻ സ്വദേശിയും എട്ട് ശ്രീലങ്കൻ സ്വദേശികളും കപ്പലിലുണ്ട്. മലയാളിയായ സനു ജോസഫ്, കൊച്ചി സ്വദേശി മിൽട്ടൺ എന്നിവരാണ് മറ്റു മലയാളികൾ. ഇന്ത്യക്കാരനായ ധനുഷ് മേത്തയാണ് കപ്പലിന്റെ ക്യാപ്റ്റൻ. വിജിത്തിന്റെ നിലമേൽ ഉള്ള വസതി മന്ത്രി ജെ ചിഞ്ചുറാണി സന്ദർശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ചു. വിജിത്തിന്റെ മോചനത്തിനായി സംസ്ഥാന സർക്കാർ സാദ്ധ്യമായ ഇടപെടലുകൾ നടത്തുമെന്ന് വിജിത്തിന്റെ അച്ഛൻ വിക്രമൻ നായർക്ക് മന്ത്രി ഉറപ്പ് നൽകി.

Eng­lish Sum­ma­ry: Chinchu Rani says the gov­ern­ment will inter­vene for the release of Indi­ans impris­oned in Guinea
You may also like this video

Exit mobile version