Site icon Janayugom Online

നഗരം സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്: സംഘാടക സമിതി രൂപീകരണം ഞായറാഴ്ച

festival

ഏഴ് വർഷത്തിന് ശേഷം കോഴിക്കോട്ടെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾക്ക് തുടക്കം. കോവിഡ് തീർത്ത പ്രതിസന്ധികൾക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് മാറിയ സാഹചര്യത്തിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട്ട് നടക്കുന്ന കലോത്സവം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളുടെ ആദ്യപടിയായി സംഘാടക സമിതി രൂപീകരണം ഞായറാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന യോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, കലാ-സാംസ്ക്കാരിക‑സാഹിത്യ നായകൻമാർ, പൗരപ്രമുഖർ, സന്നദ്ധ പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നത്. 

ജനുവരി മൂന്ന് മുതൽ ഏഴു വരെ കോഴിക്കോട്ടെ 38 വേദികളിലായാണ് പതിനായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം നടക്കുന്നത്. പ്രധാന വേദി സംബന്ധിച്ച് അവസാനഘട്ട ചർച്ചകളിലാണ് അധികൃതർ. വിക്രം മൈതാനമാണ് പ്രഥമ പരിഗണനയിലുള്ളത്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻജിനീയർമാർ അടങ്ങുന്ന വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തി വേദികൾക്കായി പരിഗണിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കും. ഇവരുടെ റിപ്പോർട്ട് പ്രകാരമായിരിക്കും പ്രധാന വേദിയിൽ അന്തിമ തീരുമാനം ഉണ്ടാകുക. മാനാഞ്ചിറ മൈതാനവും മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടും പരിഗണിച്ചെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് നഗരമധ്യത്തിന് പുറത്തുള്ള വേദിക്ക് മുൻഗണന നൽകുന്നത്. 

2010 ൽ കലോത്സവം നടന്നപ്പോൾ പ്രധാന വേദി മാനാഞ്ചിറ സ്ക്വയറായിരുന്നു. പരിപാടിക്ക് ശേഷം മൈതാനത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ 2015 ൽ പ്രധാന വേദി മലബാർ ക്രിസ്ത്യൻ കോളെജിലേക്ക് മാറ്റി. എന്നാൽ ഇരുവശത്തെയും റോഡുകളിൽ ട്രാഫിക്ക് സിഗ്നൽ വന്നതും റോഡ് വീതികൂട്ടിയതോടെ മൈതാനത്തിന്റെ വിസ്തീർണ്ണം കുറയുകയും ചെയ്തു. ഇതാണ് ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ട് പ്രധാന വേദിയായി പരിഗണിക്കുന്നതിനുള്ള തടസ്സം. പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ വിക്രം മൈതാനം ലഭിക്കാൻ പ്രയാസം ഏറെയുണ്ട്. ഇക്കാര്യത്തിൽ അനുകൂലമായ സമീപനം ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Eng­lish Sum­ma­ry: City to State School Arts Fes­ti­val: For­ma­tion of orga­niz­ing com­mit­tee on Sunday

You may also like this video also

Exit mobile version