Site iconSite icon Janayugom Online

ഛത്തിസ്ഗഢിൽ സുരക്ഷാ സംഘവുമായി ഏറ്റുമുട്ടൽ ; ഒൻപത് മാവോവാദികൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ഇന്ന് രാവിലെ 10.30ഓടെ സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ നീക്കം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പിടിഐയോട് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പടിഞ്ഞാറൻ ബസ്തർ മേഖലയിലെ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം. 

വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോവാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ദന്തേവാഡയും ബീജാപ്പൂരും ഉൾപ്പെടെ ഏഴു ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ബസ്തർ മേഖല. ഇതോടെ ഈ വർഷം ഛത്തീസ്ഗഢിൽ വിവിധ ഏറ്റുമുട്ടലുകളിലായി 154 മാവോവാദികളെ സുരക്ഷാസേന വധിച്ചതായി പൊലീസ് അറിയിച്ചു.

Exit mobile version