Site iconSite icon Janayugom Online

കുവൈറ്റിൽ ക്ലീൻ ഡ്രൈവ്; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 12 ലഹരി ഇടപാടുകാർ

രാജ്യത്തെ റോഡുകളിലും വിവിധ ഗവർണറേറ്റുകളിലും സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് നടത്തിവരുന്ന പരിശോധനകൾ ശക്തമാക്കുന്നു. ജനുവരി 4 മുതൽ 10 വരെയുള്ള കാലയളവിൽ നടത്തിയ തീവ്രമായ സുരക്ഷാ-ട്രാഫിക് കാമ്പെയ്‌നുകളിലൂടെ ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ നിരവധി നിയമലംഘകരെ പിടികൂടി.ഒരാഴ്ചയ്ക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതോ കൈവശം വെച്ചതോ ആയ 12 പേരെ ആന്റി നാർക്കോട്ടിക് യൂണിറ്റിന് കൈമാറി. ആകെ 1,103 വിവിധ സുരക്ഷാ ഓപ്പറേഷനുകൾ വിജയകരമായി പൂർത്തിയാക്കി. താമസരേഖാ കാലാവധി കഴിഞ്ഞവർ, കോടതി നിര്‍ദേശപ്രകാരം തിരയുന്നവർ എന്നിങ്ങനെ 37 പേരെ അറസ്റ്റ് ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാത്ത 6 പേരും പിടിയിലായിട്ടുണ്ട്.

ഗതാഗത നിയമം ലംഘിച്ചതിന് 2,415 ട്രാഫിക് പിഴകൾ ചുമത്തി. വിവിധ നിയമലംഘനങ്ങളെത്തുടർന്ന് 7 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, കോടതി ഉത്തരവനുസരിച്ച് തിരയുന്ന 7 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. 114 ട്രാഫിക് അപകടങ്ങളിലും ഒരു ഹിറ്റ് ആൻഡ് റൺ കേസിലും നടപടികൾ സ്വീകരിച്ചു. 5 സംഘർഷങ്ങൾ അടിച്ചമർത്തുകയും അതിൽ ഉൾപ്പെട്ടവരെ നിയന്ത്രിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ 373 കേസുകളിൽ പൊലീസ് പൊതുജനങ്ങൾക്ക് ആവശ്യമായ സഹായം നൽകി. റോഡുകളിൽ സുരക്ഷ വർധിപ്പിക്കാനും നിയമലംഘകരെ പിടികൂടാനും ലക്ഷ്യമിട്ടുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Exit mobile version