Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; പരമ്പരാഗത കൃഷിരീതിക്ക് വെല്ലുവിളിയാകുന്നു

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം പരമ്പരാഗത കൃഷിരീതികൾക്ക് വെല്ലുവിളിയാകുന്നതായി പഠനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷികോല്പാദനത്തിലുണ്ടാകുന്ന കുറവ് ആഭ്യന്തര തലത്തിൽ രൂക്ഷമായ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം സംസ്ഥാനത്തെ 13 ജില്ലകളിലും പരമ്പരാഗത കൃഷിരീതികൾ പ്രയാസത്തിലാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) നടത്തിയ സർവേയിലെ കണ്ടെത്തൽ. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ പരമ്പരാഗത കൃഷിരീതി കർഷകർക്ക് നഷ്ടമാണുണ്ടാക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനം ബാധിച്ചിരിക്കുന്ന ജില്ലകളെ അതി തീവ്ര പ്രശ്ന ദേശങ്ങളെന്നും തീവ്ര പ്രശ്ന പ്രദേശങ്ങളെന്നും പ്രത്യേകം തിരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകൾ അതി തീവ്ര പ്രശ്ന പ്രദേശങ്ങളിലും തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾ തീവ്ര പ്രശ്ന വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംയോജിത കൃഷിരീതി കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്നാണ്, കാലാവസ്ഥാ മാറ്റങ്ങളും കൃഷിനാശവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഐസിഎ ആറിന്റെ നിർദേശം. നെല്ല്, വാഴ, കപ്പ, പപ്പായ പോലെയുള്ള വിവിധ വിളകൾ ചേർത്തുള്ള കൃഷി രീതിയാണ് കേരളത്തിൽ പ്രായോഗികം. ഈ രീതിയുടെ പരീക്ഷണാർത്ഥം കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നായി ഓരോ പ്രദേശത്തെയും തിരഞ്ഞെടുത്തിട്ടുണ്ട്. 

കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, താറാവ്, മത്സ്യം, തേനീച്ച കൃഷികളും കിഴങ്ങുവർഗങ്ങൾ, സുഗന്ധവിളകൾ തുടങ്ങിയവയും ഉൾപ്പെടുത്തി വിസ്തൃതി കുറഞ്ഞ ഭൂമിയിൽ നിന്ന് പരമാവധി ആദായമുണ്ടാക്കാം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഈ രീതി ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 

Eng­lish Summary;climate change; Chal­lenges tra­di­tion­al farm­ing methods
You may also like this video

Exit mobile version