Site icon Janayugom Online

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് സ്ഥിരം പ്രതിഭാസമാകും

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഇന്ത്യന്‍ തീരത്ത് ചുഴലിക്കാറ്റ് സ്ഥിരം ഭീഷണിയായി മാറുമെന്ന് റിപ്പോര്‍ട്ട്. സമുദ്രോപരിതലത്തിലെ താപനിലയില്‍ സംഭവിച്ച വര്‍ധനവും സമുദ്രജലത്തില്‍ ഉണ്ടാകുന്ന ചൂടുമാണ് ചുഴലിക്കാറ്റ് സ്ഥിരം പ്രതിഭാസമായി മാറാന്‍ ഇടവരുത്തുന്നതെന്ന് ക്ലൈമറ്റ് ട്രെന്‍ഡസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ന്റെ ആദ്യപാദത്തില്‍ ഉണ്ടായ മോക്ക ചുഴലിക്കാറ്റ് ഇതിന്റെ ആദ്യ സൂചനയാണെന്നും വരുംനാളുകളില്‍ ഇന്ത്യന്‍ തീരം ചുഴലിക്കാറ്റ് പ്രതിഭാസത്തിന് സ്ഥിരം സാക്ഷിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മേയ് മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച മോക്ക ചുഴലിക്കാറ്റ് വരുംനാളുകളില്‍ രൂപപ്പെടാന്‍ പോകുന്ന ചുഴലിക്കാറ്റിന്റെയും ശക്തമായ കാറ്റിന്റെയും മുന്നോടിയാണ്. ആഗോളതലത്തില്‍ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് ചുഴലിക്കാറ്റിന്റെ ഘടനയില്‍ മാറ്റം വരുത്തുമെന്നും അത് ഇന്ത്യന്‍ തീരത്ത് സ്ഥിരം പ്രതിഭാസമായി മാറാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. ‌
അന്തരീക്ഷ താപനിലയിലെ വര്‍ധനവും, സമുദ്രേപരിതലത്തിലെ ഉയര്‍ന്ന ചൂടും കൂടുതല്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സഹായിക്കുമെന്ന് ജാദവ്പൂര്‍ സര്‍വകലാശാലയിലെ സമുദ്രപഠന ഗവേഷണ വിഭാഗം മേധാവി സുഗതോ ഹസ്ര പറഞ്ഞു. അറേബ്യന്‍ തീരത്തും ബംഗാള്‍ തീരത്തും ഇതിന്റെ ഫലമായി ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യത കൂടുതലാണെന്നും ഹസ്ര അഭിപ്രായപ്പെട്ടു. എല്‍ നിനോ പ്രതിഭാസവും ശക്തമായ ചുഴലിക്കാറ്റിന് വഴിതെളിക്കും. സമുദ്രതാപനില സ്ഥിരമായി വര്‍ധിക്കുന്നതിന്റെ ഫലമായി കൂടുതല്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റ് രൂപം പ്രാപിക്കും.
മോക്കയ്ക്ക്ശേഷം ശക്തിയേറിയ ആംഫന്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത ഏറെയാണ്. 2019 ലെ സാലി ചുഴലിക്കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 12 കിലോമീറ്റര്‍ വേഗതയിലാണ് കരയില്‍ വീശിയടിച്ചത്. എന്നാല്‍ മോഖ ചുഴലിക്കാറ്റ് മണിക്കൂറില്‍ 14 മുതല്‍ 15 കിലോമീറ്റര്‍ വരെ വേഗതയിലാണ് വീശിയത്. ഭാവിയില്‍ രൂപം പ്രാപിക്കുുന്ന ചുഴലിക്കാറ്റിന്റെ വേഗത ഇനിയും ഉയരനാണ് സാധ്യത. ഒരേ സമയം രണ്ട് ചുഴലിക്കാറ്റ് രൂപപ്പെടുന്ന പ്രതിഭാസം സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ട സമയമാണ് കാലാവസ്ഥ വ്യതിയനത്തിന്റെ ഫലമായി വന്നുചേര്‍ന്നിരിക്കുന്നതെന്നും സുഗതേ ഹസ്ര പറഞ്ഞു. ചുഴലിക്കൊടുങ്കാറ്റ് തീരദേശ ബംഗ്ലാദേശിനും ഇന്ത്യയ്ക്കും വരും നാളുകളില്‍ ഭീഷണി ഉയര്‍ത്തുമെന്ന് കൊല്‍ക്കത്ത സര്‍വകലാശാല ഭൂമിശാസ്ത്ര പഠന വിഭാഗം മേധാവി സുനന്ദേ ബന്ദോപാധ്യയ പറഞ്ഞു.
1877 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ മേഖലയില്‍ 168 ചുഴലിക്കാറ്റാണ് ഉണ്ടായത്. 1259 കിലോമീറ്റര്‍ ദൂരം ചുഴലിക്കാറ്റ് നാശം വിതച്ചതായി പഠനത്തില്‍ വ്യക്തമായതായും സുനന്ദോ പറഞ്ഞു. 1950 മുതല്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ സമുദ്രജലത്തില്‍ ചൂട് കൂടിവരുന്നതായും 1971 മുതല്‍ 2018 വരെയുള്ള കാലത്ത് ഇതിന്റെ തോത് ഗണ്യമായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

eng­lish sum­ma­ry; cli­mate change; Cyclones become a reg­u­lar phe­nom­e­non along the Indi­an coast
you may also like this video;

Exit mobile version