Site icon Janayugom Online

കാലാവസ്ഥ വ്യതിയാനം; ചക്ക കിട്ടാക്കനിയാവുന്നു

ഒരു കാലത്ത് വീട്ടുവളപ്പിലും പുരയിടത്തിലും സുലഭമായി ലഭിച്ചുകൊണ്ടിരുന്ന ചക്ക ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പ്ലാവുകൾ ഉണ്ടെങ്കിലും ഇത്തവണ ഇവയിൽ പലതും കായ്ച്ചിട്ടില്ല. കായ്ഫലമുള്ള പ്ലാവിലെ ചക്കകൾ വിളയും മുൻപ് തമിഴ്‌നാട്ടിലേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും കയറ്റികൊണ്ടുപോവുകയാണ്. ചക്കയ്ക്കും ചക്കക്കുരുവിനും മാർക്കറ്റിൽ വലിയ ഡിമാൻഡാണ്. നല്ല ഒരു വരിക്ക ചക്ക വേണമെങ്കിൽ 500 രൂപ വരെ വിലനൽകണം. 

പ്ലാവിലെ വിളവാകാത്തതും വിളഞ്ഞതുമായ ചക്കകളെല്ലാം ഒന്നിച്ചെടുക്കുന്നതിനാൽ ഇത്തവണ ചക്കയുള്ള കർഷകർക്കും നേട്ടമാണ്. ഒരു ചക്കയ്ക്ക് 50 മുതൽ 100 രൂപ വരെ വില നൽകിയാണ് പ്ലാവിലെ മുഴുവൻ ചക്കകളും ഇവർ എടുക്കുന്നത്. കഴിഞ്ഞ വർഷം 50, 60 രൂപ വിലയുണ്ടായിരുന്ന ചക്കയ്ക്ക് ഇപ്പോൾ 600 രൂപ വരെ വില ലഭിക്കുന്നുണ്ട്. രണ്ടു മാസം കൂടി കഴിയുന്നതോടെ ചക്ക സുലഭമായേക്കും. അപ്പോഴേക്കും മഴക്കാലവുമാകും. 

പ്ലാവിൻ തൈകൾക്കും ഡിമാൻഡേറെയാണ്. വിയറ്റ്നാം ഏർളിക്കാണ് ആവശ്യക്കാരേറെ. നട്ട് ആറുമാസമാകുമ്പോഴേക്കും കായ്ക്കുന്നതാണ് പ്രത്യേകത. 150 മുതൽ 350 രൂപ വരെയാണ് വില. കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റാമിൻ ‑എ, സി എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്സിഡന്റുമാണ് ചക്ക.

Eng­lish Summary:Climate change; jack­fruit is not in market
You may also like this video

Exit mobile version