Site iconSite icon Janayugom Online

ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാൾ; മുതിർന്ന സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ

ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ആണ് ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. 

ഇറാനിലെ തബ്രിസിൽ ഇസ്രയേൽ സ്‌ഫോടനം നടത്തിയതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 8:45 ന് സ്ഥലത്ത് സ്‌ഫോടനത്തെത്തുടർന്ന് കനത്ത പുക ഉയർന്നതായി ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 13‑ന് ഇസ്രയേൽ നടത്തിയ മാരകമായ ആക്രമണങ്ങളിൽ ഇറാന്റെ ആണവ, മിസൈൽ സൗകര്യങ്ങളെയും നിരവധി നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും തകർത്തിരുന്നു. ആക്രമണത്തിൽ ഉന്നത സൈനിക കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാനും ഇസ്രയേലില്‍ ആക്രമണം നടത്തുകയാണ്. ഇറാനിയൻ സായുധ സേനയുടെ സൈനിക മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗേരിയാണ് ഇസ്രയേൽ വധിച്ച പ്രമുഖരിൽ മറ്റൊരാൾ. ഐആർജിസിയുടെ കമാൻഡർ-ഇൻ‑ചീഫ് ആയി സേവനമനുഷ്ഠിച്ച ഹുസൈൻ സലാമി, ഹൊസൈൻ സലാമി തുടങ്ങിയവരും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version