Site icon Janayugom Online

ഡ്രോണ്‍ ഫോറന്‍സിക് ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചാരവൃത്തിക്കും കളളക്കടത്തിനും മാത്രമല്ല ഭീകരവാദം പോലെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും വെല്ലുവിളി ഉണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികള്‍ വിജയകരമായി തരണം ചെയ്യുന്നതിനാണ് കേരളാപോലീസ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റേയും ഗവേഷണ കേന്ദ്രത്തിന്‍റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സൈബര്‍ഡോമിന്‍റെ കീഴില്‍ നിലവില്‍ വരുന്ന ഈ സംവിധാനം വിവിധതരം ഡ്രോണുകളും അവയുടെ അവശിഷ്ടങ്ങളും വിലയിരുത്തി പശ്ചാത്തലവിവരങ്ങല്‍ ശേഖരിക്കാന്‍ സഹായിക്കും. ഡ്രോണിന്‍റെ മെമ്മറി, സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, സഞ്ചരിച്ച വഴി മുതലായവയും ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാനും കേരളാപോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പി കെ.പത്മകുമാര്‍, സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോണുകളുടെ പ്രദര്‍ശനവും എയര്‍ഷോയും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

Eng­lish : CM inau­gu­rates drone foren­sic lab

You may like this video also

Exit mobile version