Site icon Janayugom Online

പെട്ടെന്നൊരു ദിവസം ഇല്ലാതാവുന്നത് വലിയ വേദനയാണ്: വാക്കുകൾ ഇടറി, പ്രസംഗം പാതിയിൽ നിർത്തി മുഖ്യമന്ത്രി

കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂര്‍ത്തിയാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരിയുടെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്നും, പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല കോടിയേരിയുടെതെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം കൂട്ടായ ശ്രമത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാക്കുകൾ ഇടറി, വികാര വായ്പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്.

‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ.…… അവസാനിപ്പിക്കുന്നു,’- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.

Eng­lish Sum­ma­ry: cm pinarayi cries on remem­ber­ing kodiy­eri balakrishnan
You may also like this video

Exit mobile version