Site icon Janayugom Online

സഹകരണ ആശുപത്രികൾ സാധാരണക്കാരന്റെ ആവശ്യം: കാനം

കുത്തക മുതലാളിമാർ നിയന്ത്രിക്കുന്ന ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളാണ് സാധാരണക്കാരുടെ ആശ്വാസമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി അച്യുതമേനോൻ സഹകരണ ആശുപത്രിയുടെ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററും മെഡിക്കൽ ക്യാമ്പും കൊല്ലം ഡീസന്റ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് വമ്പിച്ച മൂലധന നിക്ഷേപം ആവശ്യമുണ്ട്. ചികിത്സാ ചെലവ് ഏറി വരികയാണ്. എന്നാൽ സഹകരണ മേഖല ഉയർന്നു വന്നാൽ അത് സാധാരണക്കാർക്ക് സഹായകരമാകും. ചികിത്സാ ചെലവ് കുറച്ചു കൊണ്ടുവരാൻ കഴിയും.

യൂറോപ്പിലെ പരിഷ്‌കൃത സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ശ്രീചിത്ര പോലെയുള്ള കേന്ദ്രങ്ങളുണ്ടാക്കി അസൂയാവഹമായ നേട്ടം ഉണ്ടാക്കാൻ സി അച്യുതമേനോന്റെ ഭരണകാലത്ത് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ആരോഗ്യരംഗത്ത് ഇനിയും ഉണ്ടാകേണ്ടതുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെപ്പോലും അതിജീവിച്ച് അച്യുതമേനോൻ സഹകരണ ആശുപത്രി നവീകരിച്ചത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി പ്രസിഡന്റ് കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. കൂടുതൽ ചികിത്സാ വിഭാഗങ്ങൾ കൂടി ആരംഭിച്ച് ആശുപത്രി പ്രവർത്തനം വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ടി വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 

അഡ്വ. ആർ രാജേന്ദ്രൻ, അഡ്വ. എം എസ് താര, കെ ശിവശങ്കരൻ നായർ, ദിനേശ് ബാബു, സി പി പ്രദീപ്, പി ഉണ്ണികൃഷ്ണപിള്ള, ഭരണസമിതിയംഗങ്ങളായ അഡ്വ. കെ മനോജ്കുമാർ, ഹണി ബഞ്ചമിൻ, എ ജി രാധാകൃഷ്ണപിള്ള, സി അജയപ്രസാദ്, എ ഗ്രേഷ്യസ്, ജെ സി അനിൽ, അതുൽ ബി നാഥ്, ജലജ ഗോപൻ, സക്കീർ ഹുസൈൻ, എൻ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എം സജീവ്, ഡോ. ഷാജികുമാർ എന്നിവർ സംസാരിച്ചു.

Eng­lish Summary;Co-operative Hos­pi­tals Com­mon Need: Kanam

You may also like this video

Exit mobile version