Site icon Janayugom Online

ലക്ഷദ്വീപിൽ ഭൂമി പിടിച്ചെടുക്കാൻ കളക്ടറുടെ ഉത്തരവ്

ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവ്. വികസന പ്രവർത്തനങ്ങള്‍ക്ക് ഭൂമി കണ്ടെത്താനാണ് നടപടിയെന്നാണ് വിശദീകരണം. ഇതോടെ ദ്വീപിലെ ഒട്ടേറെ പേരുടെ ഭൂമി നഷ്ടമാകും.
ജന്മം ഭൂമിയും, പണ്ടാരം ഭൂമിയും എന്നിങ്ങനെ രണ്ട് തരം ഭൂമികള്‍ ആണ് ലക്ഷദ്വീപില്‍ ആകെ ഉള്ളതെന്നും ഇതില്‍ പണ്ടാരം ഭൂമി സർക്കാർ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും ഉത്തരവിന്റെ പല ഭാഗങ്ങളിലും ആവർത്തിച്ചു പറയുന്നുണ്ട്. കൃഷിക്കും മറ്റുമായി പണ്ടാരം ഭൂമി ജനങ്ങള്‍ക്ക് ലീസിന് നല്‍കിയതാണെന്നും ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നും ജില്ലാ കളക്ടറുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന് ആവശ്യമുള്ളപ്പോള്‍ ഭൂമി തിരിച്ചുപിടിക്കാമെന്നും ഉത്തരവിലുണ്ട്. 

റോഡ്, ആശുപത്രികള്‍, സ്കൂളുകള്‍, തുറമുഖ നവീകരണം, ടൂറിസം തുടങ്ങി നിരവധി വികസന പദ്ധതികള്‍ ലക്ഷദ്വീപ് ഭരണകൂടം തുടങ്ങുകയാണെന്നും ഇതിന് വേണ്ടി പ്രസ്തുത ഭൂമികള്‍ തിരിച്ചുപിടിക്കുകയാണെന്നുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വാദം. എന്നാല്‍ തിരിച്ചുപിടിക്കുന്ന ഭൂമിക്ക് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചേക്കില്ല. 10 ദിവസത്തിനകം ഭൂ ഉടമകള്‍ രേഖകള്‍ ഹാജരാക്കണമെന്നും ലക്ഷദ്വീപ് ഭരണകൂടം ആവശ്യപ്പെടുന്നു. 10 ദിവസത്തിനകം ഡെപ്യൂട്ടി കളക്ടർമാർ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കണം. ഇതോടെ ലക്ഷദ്വീപിലെ നിരവധി പേരുടെ ഭൂമി നഷ്ടമായേക്കും. വർഷങ്ങളായി ദ്വീപില്‍ താമസിക്കുന്നവരും കെട്ടിടം നിർമ്മിച്ചവരും പ്രതിസന്ധിയിലാകുകയും ചെയ്യും.

Eng­lish Sum­ma­ry: Col­lec­tor’s order to seize land in Lakshadweep

You may also like this video

Exit mobile version