Site iconSite icon Janayugom Online

വരുന്നൂ,കുടുംബശ്രീയുടെ മിന്നൽ സേവനം

സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ജനങ്ങള്‍ക്ക് പ്രയോജനകരങ്ങളായ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് വെന്നിക്കൊടി പാറിച്ച കുടുംബശ്രീ സംസ്ഥാന മിഷന്റെ ന്യൂതന പദ്ധതിയായ ‘ക്വിക്ക് സെർവ്’ ഇടുക്കി ജില്ലയിലും ഒരുങ്ങുന്നു.  ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രദേശങ്ങളിലാണ് നടപ്പിലാക്കുന്നത്. ജില്ലയില്‍ കട്ടപ്പന നഗരസഭക്കാണ് ആദ്യ ഊഴം. തൊടുപുഴ നഗരസഭയില്‍ നടപ്പിലാക്കുന്നതിനുളള പ്രാഥമിക പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കട്ടപ്പന നഗരസഭാ പരിധിയിലുളള 20 അംഗങ്ങളുടെ കോര്‍ഗ്രൂപ്പ് രൂപീകരിക്കല്‍ പരിശീലനങ്ങള്‍ ഉള്‍പ്പടെയുളള പ്രവൃത്തികൾ പൂര്‍ത്തിയാകുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോം, ഐഡി കാര്‍ഡ് എന്നിവ നല്‍കും. നഗരസഭാ സെക്രട്ടറി, സിഡിഎസ് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ഏകോപന ചുമതല. പ്രത്യേകമായി സജ്ജമാക്കിയ പോക്കറ്റ് ആപ്പ് കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. അടുത്ത ദിവസങ്ങളിൽ ട്രയൽ റൺ സംഘടിപ്പിക്കും. ആവശ്യമുള്ള സേവനങ്ങള്‍ സ്ഥലം സമയം എന്നിങ്ങനെ തെരഞ്ഞെടുക്കാനും നിരക്ക് അറിയാനും ആപ്പിലൂടെ സാധിക്കും. ഓരോ നഗരസഭാ പ്രദേശങ്ങളിലും പദ്ധതികള്‍ക്ക് പ്രത്യേകം ഫോൺ നമ്പരുകളും ലഭ്യമാക്കും. തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ ആവിഷ്ക്കരിക്കുന്നത്. കുടംബശ്രീക്ക് കീഴിൽ ചെറുകിട സംരംഭക യൂണിറ്റായി രജിസ്റ്റർ ചെയ്യും. സംസ്ഥാന വ്യാപകമായി പദ്ധതിയുടെ ലോഞ്ചിങ്ങ് ഒക്ടോബര്‍ അവസാനത്തില്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

വീട്ടുജോലികള്‍, രോഗി — വയോജന പരിചരണം, പാചകം, സെക്യൂരിറ്റി, ഡ്രൈവര്‍, പറമ്പിലെ പണികള്‍, വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലേക്കുളള ജീവനക്കാര്‍, ഇലക്ട്രിഷൻ, പ്ലംബര്‍, ഇന്റീരിയര്‍ വര്‍ക്കര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാപ്തരായവരുടെ സേവനങ്ങള്‍ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Exit mobile version