Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കെതിരെ അതിക്ഷേപ പ്രസംഗം; പി എം എ സലാമിനെതിരെ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തില്‍ പി എം എ സലാമിനെതിരെ പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നല്‍കിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി. 

അതിനിടെ മുഖ്യമന്ത്രിക്കെതിരായ പി എം എ സലാമിന്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് മുസ്ലിം ലീഗില്‍ പൊതു അഭിപ്രായം. സലാമിന് പറ്റിയ പിഴവ് പാര്‍ട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. 

മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തില്‍ നടത്തിയ ഈ പരാമര്‍ശമാണ് വിവാദമായി മാറിയത്. വെറും നാക്കുപിഴയല്ല ഇതെന്ന് ബോധ്യപ്പെട്ടതോടെയാണ് ലീഗ് നേതൃത്വം പ്രതിരോധത്തിലായി. സിപിഎം മലപ്പുറം ജില്ലാ നേതൃത്വവും മന്ത്രി ശിവന്‍കുട്ടിയും അടക്കമുള്ളവര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. സലാമിന്റെ പിഴവ് ബോധ്യപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഇത് ലീഗിന്റെ നയമല്ല എന്ന് വ്യക്തമാക്കി. നേരത്തെയും പി എം എ സലാമിന്റ വഴിവിട്ട പരാമര്‍ശങ്ങള്‍ ലീഗിന് വിനയായിട്ടുണ്ട്. ഇ കെ സുന്നികള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സലാമിന്റെ പരാമര്‍ശങ്ങള്‍ ആയുധമാകും എന്നുള്ള ആശങ്ക ലീഗില്‍ ശക്തമാണ്. 

Exit mobile version