ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. ഇരവിപുരം സ്വദേശി അനിൽ (46) ആണ് മരിച്ചത്. സംഭവത്തിൽ അനുജൻ കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കെനിൽ തടി ഉപയോഗിച്ച് അനിലിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബഹളം കേട്ടെത്തിയ നാട്ടുകാർ അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. അമ്മയോടൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. കൃത്യത്തിന് ശേഷം കസ്റ്റഡിയിലെടുത്ത കെനിലിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം പൊലീസ് സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

