Site icon Janayugom Online

ദളിത് വിദ്യാർത്ഥിനിയെ സ്കൂളിൽ കയറ്റില്ലെന്ന് ചൊല്ലി സംഘർഷം; ഏഴ് പേർ അറസ്റ്റിൽ

മധ്യപ്രദേശിൽ ദളിത് വിദ്യാർത്ഥിനിയെ സ്കൂളിൽ പോകാൻ അനുവദിക്കാത്തതിനെ ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ദളിത് പെൺകുട്ടിയെ ആക്രമിക്കുകയും തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയുമായിരുന്നു.

മധ്യപ്രദേശിലെ ബവാലിയ ഖേഡി ഗ്രാമത്തിലാണ് സ്കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ നാട്ടുകാർ തടഞ്ഞത്. പെൺകുട്ടിയുടെ ബാഗ് തട്ടിയെടുക്കുകയും ഗ്രാമത്തിലെ മറ്റു പെൺകുട്ടികളെപ്പോലെ പഠിക്കാൻ സ്കൂളിൽ പോകരുതെന്ന് ആവശ്യപ്പെട്ടുകയുമായിരുന്നു.

സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചോദിക്കാൻ എത്തുകയും പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയുമായിരുന്നു. രണ്ടു കൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ശനിയാഴ്ച്ചയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ഏഴ് പേരെ കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പെൺകുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പേർക്കുമെതിരെ പീഡനം ആരോപിച്ച് മറുപക്ഷം പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Eng­lish summary;Conflict over Dalit girl not being admit­ted to school; Sev­en peo­ple were arrested

You may also like this video;

Exit mobile version