Site icon Janayugom Online

കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജൻസിയായി: ബിനോയ് വിശ്വം

ഗാന്ധിയെ മറന്ന കോൺഗ്രസ് ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായി മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓരോ ദിവസവും കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് തുടരുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ അടക്കം ബിജെപിയിലേക്ക് ചേക്കേറി കഴിഞ്ഞു. എന്നാൽ ഇതൊന്നും പരിശോധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. അതിന് പകരം ബിജെപിയിലേക്ക് പാലം തീർത്തത് ആരാണെന്നാണ് കോൺഗ്രസിന്റെ ചർച്ച. ആര് പാലം പണിതാലും കല്ലും മണ്ണും ചുമന്നാലും കൊഴിഞ്ഞുപോവുന്നത് തങ്ങളിൽ നിന്നുമാണ് എന്ന കാര്യം അവർ മറക്കുകയാണ്. ആ കൊഴിഞ്ഞുപോക്കിനെ തടഞ്ഞുനിർത്താൻ കോൺഗ്രസിനാവുന്നില്ല.

ഗാന്ധിയെ മറന്നതിനും അദ്ദേഹത്തിന്റെ മൂല്യങ്ങൾ ഒറ്റുകൊടുത്തതിനും ഉള്ള ശിക്ഷയാണ് കോൺഗ്രസ് ഇന്ന് അനുഭവിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു തൂക്ക് പാർലമെന്റ് വരുന്ന സാഹചര്യം ഉണ്ടായാൽ ആ രാത്രിയിൽ തന്നെ ബിജെപിക്ക് വേണ്ടി അദാനിമാർ രംഗത്ത് എത്തും. എം പിമാർക്ക് കോടികളുടെ വില ഇടും. പക്ഷേ ഏത് കുതിരക്കച്ചവടത്തിലും ഇടത് എം പിമാർ പോവില്ലെന്നത് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ, കോൺഗ്രസ് എംപിമാർ പലരും പോയേക്കും. അദാനിമാർ മാത്രമല്ല ഇഡിയും സിബിഐയും ഐ ടിയും രംഗത്ത് വരും. ആര് വന്നാലും ഇന്ത്യാ സഖ്യത്തിന്റെ മൂല്യം കാത്ത് സൂക്ഷിക്കാൻ എൽഡിഎഫ് ഉണ്ടാവും.

വോട്ടർമാരെ അടിമകളെ പോലെ കാണുന്ന ബിജെപി സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്. അതാണ് അവരുടെ സംസ്‌കാരവും ആശയവും. ഇനിയും അധികാരം കിട്ടിയാൽ സവർണ്ണാധിപത്യത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ ബിജെപി ശ്രമിക്കും. അതിനെ പരാജയപ്പെടുത്തണം. ഇനി ഒരുവട്ടം കൂടി ബിജെപി ജയിച്ചുവന്നാൽ അതിനർത്ഥം രാജ്യത്ത് ജനാധിപത്യവും മതേതരത്വവും മരിച്ചു എന്നാണ്.

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഉറപ്പാക്കാൻ എൽഡിഎഫ് വിജയിച്ചുവരണം. ബിജെപി പരാജയഭീതിയിലാണ്. അതുകൊണ്ട് ജയിച്ചുവരാൻ അവർ എന്ത് കുതന്ത്രവും മെനയും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ജഡ്ജിയും അടങ്ങുന്ന സമിതി വേണം തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കേണ്ടത് എന്ന വ്യവസ്ഥ പോലും അവർ സൗകര്യപൂർവ്വം ഇല്ലാതാക്കിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Con­gress as BJP’s recruit­ment agency: Binoy Viswam
You may also like this video

Exit mobile version