Site icon Janayugom Online

കേരളത്തിന്റെ വികസനം മുടക്കാന്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനൊപ്പം: പന്ന്യന്‍ രവീന്ദ്രന്‍

അതിവേഗ റയില്‍പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കാനാണ് സംസ്ഥാനത്തെ 19 വലതുപക്ഷ എംപിമാരും രാജ്യതലസ്ഥാനത്ത് എത്തി കേന്ദ്രമന്ത്രിയെ കണ്ടതെന്നും കേരളത്തിന്റെ വികസനം മുടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന്റെ 64ാമത് സംസ്ഥാന സമ്മേളനം മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ വികസന പദ്ധതിയായ കെ റയില്‍ പദ്ധതിക്ക് തുരങ്കം വയ്ക്കാനാണ് കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രത്തിനൊപ്പം ചേര്‍ന്നത്. മനുഷ്യനായാലും രാഷ്ട്രീയ നേതാവായാലും സ്വന്തം കാര്യം മാത്രം നോക്കാതെ വരുംതലമുറയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടവരാണ്. മതനിരപേക്ഷ കക്ഷികളെ യോജിപ്പിച്ചുകൊണ്ട് ബദല്‍ നയം നടപ്പിലാക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യോജിക്കേണ്ട കാലമാണിതെന്നും പന്ന്യന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങളിലൂടെയും സര്‍ക്കാര്‍ ജീവനക്കാരിലൂടെയുമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങണം. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയും രാഷ്ട്രീയനേതൃത്വവും ഉണ്ടെന്ന കാര്യം അവര്‍ മറക്കരുതെന്നും പന്ന്യന്‍ പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ത്ഥന്‍, അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി മധു പി ആര്‍, ട്രഷറര്‍ പി കുഞ്ഞിമാമ്മു, സിന്ധു ടി എസ്, എസ് സജീവ്, പി എ രാജീവ് എന്നിവര്‍ സംസാരിച്ചു.

ENGLISH SUMMARY:Congress joins Cen­ter to halt devel­op­ment in Ker­ala: Pan­nyan Raveendran
You may also like this video

Exit mobile version