Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ സിഎഎയെക്കുറിച്ച് മൗനം

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായ പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തെക്കുറിച്ച് പരാമര്‍ശമില്ല. മുസ്ലിം സമുദായത്തെ ആശങ്കയിലാക്കിയിരിക്കുന്ന ഈ വിഷയത്തിനൊപ്പം ന്യൂനപക്ഷ ജനവിഭാഗം കൂടുതലുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370നെ കുറിച്ചും പ്രകടന പത്രിക മൗനം പാലിച്ചു. ഏകീകൃത വ്യക്തിനിയമത്തെ കുറിച്ചുള്ള നിലപാടും വ്യക്തമാക്കുന്നില്ല. എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പാക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹ്യ നീതിയുടെയും വിശ്വാസ — വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പരിധിക്ക് പുറത്താക്കുകയും വലിയ വിഭാഗത്തിന്റെ സമത്വം ഇല്ലാതാക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാരിന്റെ സുപ്രധാന ഭരണ നടപടികളെ കുറിച്ച് മൗനം പാലിച്ചത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ പിറകെയാണ് കോണ്‍ഗ്രസെന്നാണ് വ്യക്തമാക്കുന്നത്. 

പാഞ്ച് ന്യായ് എന്ന പേരിലുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയത്. ന്യായ് പത്ര, എല്ലാവര്‍ക്കും നീതി എന്നാണ് തലവാചകം. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസാദേരി ന്യായ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലാണ് വാഗ്ദാനങ്ങള്‍ ചേര്‍ത്തിരിക്കുന്നത്.
ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുമെന്നും വാഗ്ദാനമുണ്ട്. 

പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നേരിട്ടു നല്‍കുന്ന മഹാലക്ഷ്മി പദ്ധതി, മിനിമം താങ്ങുവില നിയമമാക്കി കൃഷി അഭികാമ്യമായ ജീവനോപാധിയാക്കും, മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കും, ഭരണഘടന സംരക്ഷിക്കും, മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തും തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളും പ്രകടനപത്രികയില്‍ ഉണ്ട്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെ സി വേണുഗോപാല്‍, പവന്‍ ഖേര ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംയുക്തമായാണ് പ്രകടന \പത്രിക പുറത്തിറക്കിയത്. 

Eng­lish Sum­ma­ry: Con­gress man­i­festo is silent on CAA
You may also like this video

Exit mobile version