Site icon Janayugom Online

ഇന്ത്യയില്‍ ഹിന്ദുത്വ കാര്‍ഡിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ്

യുപിയിലെ അയോധ്യയില്‍ ഈ മാസം 22ന് രാമക്ഷേത്ര പ്രതിഷ്ഠാ ചങ്ങളുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുകയാണ്. എന്നാല്‍ 22ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠ ആചാരവിധിപ്രകാരമല്ലെന്ന് പുരി ഗോവര്‍ധന്‍ പീഠം ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി ഉള്‍പ്പെടെയുള്ളആചാര്യന്മാര്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ജ്യോതിഷ്‌ പീഠ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദയും ഋഷികേശിലെ സ്വാമി ദയാശങ്കർ ദാസും രംഗത്തുവന്നിരുന്നു.ശങ്കരാചാര്യ പീഠങ്ങളുടെ മാർഗനിർദേശമോ ഉപദേശമോ തേടാതെയാണ്‌ ചടങ്ങെന്നും നിശ്‌ചലാനന്ദ വ്യക്തമാക്കി.

പഴയ വിഗ്രഹത്തിന്റെ ഇരിപ്പിടത്തെച്ചൊല്ലിയായിരുന്നു ഇത്രയും കാലം തർക്കം. ഇപ്പോൾ പുതിയ വിഗ്രഹം കൊണ്ടുവരുന്നു. പഴയ വിഗ്രഹം എവിടെയാണെന്ന്‌ ചോദ്യവും പ്രസക്തമാണ്. തര്‍ക്കങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ തങ്ങളുടെ രാഷട്രീയ വിജയമായി കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ട് പോകുന്നത്. ശ്രീരാമന്‍ ഉയര്‍ത്തിപിടിച്ച മൂല്യങ്ങളും, മഹത്വവും പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനമാണോ വിഎച്ച്പി, ബിജെപി അടക്കമുള്ള സംഘ് പരിവാര്‍ ക്ഷേത്ര ഉദ്ഘാടനത്തിലൂടെ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. എല്ലാം സംശയത്തിന്റെ നിഴലിലാണ്. കഴിഞ്ഞ അമ്പത് വര്‍ഷമായി മതേതരം ഉയര്‍ത്തിപിടിക്കുന്നവരുടെ കണക്കുകൂട്ടലുകളുടെയും, പിഴവുകളുടെയും കഥകൂയാണ് രാമക്ഷേത്രത്തിന്റെ കഥ. ഹിന്ദുത്വത്തെ അധികാരത്തിലെത്താനും, കിട്ടിയ അധികാരം ഊട്ടി ഉറപ്പിക്കാനുള്ള മാര്‍ഗ്ഗമായി മാറ്റി.

എന്നാല്‍ ഹിന്ദുത്വ അജണ്ടയുടെ പിന്നാമ്പുറം ഏറെ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്. ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയത് ആദ്യമായി കോണ്‍ഗ്രസാണ്. ഇന്ദിരാഗാന്ധിയുടെ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ഇതു തന്ത്രമാക്കി മാറ്റി. 1980 കളിലെ പഞ്ചാബ് പ്രതിസന്ധിയുടെ സമയത്ത് വിഘടനവാദികളുടെ (ഖാലിസ്ഥാനികളുടെ ) പരസ്യമായ ഹിന്ദു വിരുദ്ധ പ്രസ്താവനകളിൽ ഹിന്ദുക്കളെ സിഖ് തീവ്രവാദികൾ ലക്ഷ്യമിടുന്നതായി കോണ്‍ഗ്രസിന് തോന്നി. അതു മുതലാക്കാന്‍ ശ്രമവും നടത്തി.എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങളിലും ഇരു സമുദായങ്ങളും പലപ്പോഴും ഒന്നിച്ചു. എന്നാല്‍ ഇന്ദിരാഗാന്ധിയും, കോണ്‍ഗ്രസും അവിടെ രാഷട്രീയ നേട്ടത്തിനായി ഹിന്ദു കാർഡ് കളിച്ചു. മുസ്‌ലിംകളെ അകറ്റാത്ത തരത്തിൽ വളെര സൂക്ഷമായിട്ടാണ് ശ്രീമതി ഗാന്ധി ഹിന്ദുകാര്‍ഡ് കളിച്ചത്. സിഖുതീവ്രവാദിക്കള്‍ക്ക് എതിരെ ഉയര്‍ന്ന വികാരം 1984‑ലെ ഭീകരമായ കൂട്ടക്കൊലകൾക്ക് കാരണമായി. ഇതു അവര്‍ക്ക് കോണ്‍ഗ്രസിനോടുള്ള അതൃപ്തി കൂടിവന്നു. 

ഒടുവില്‍ ഇന്ദിരാഗന്ധിയുടെ വധത്തില്‍ ചെന്നു കലാശിച്ചു. ഇന്ദിരാഗാന്ധിയുടെ ഉപദേശകരിൽ ഒരാളായിരുന്ന അരുൺ നെഹ്‌റു, ഹിന്ദു കാര്‍ഡ് കളിക്കാന്‍ ഇന്ദിരയെ പ്രേരിപ്പിച്ചവരില്‍ പ്രധാനി ആയിരുന്നു അരുണ്‍ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം രാജീവ് ഗാന്ധി രാജീവ് ഗാന്ധി നേതൃത്വം ഏറ്റെടുത്തപ്പോഴും ഹിന്ദുകാര്‍ഡ് കളിക്കാനാണ് അരുണ്‍ ഗാന്ധി ഉപദേശിച്ചതും അതിനായി വാദിച്ചതും. കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാജീവിനെയും വിശ്വസിപ്പിച്ചു. അതും ഹൈന്ദവ ഭൂരിപക്ഷത്തിന്റെ പാർട്ടിയായി മാറിയാൽ ആർക്കും പിന്നിടെ പാര്‍ട്ടിയെ തോൽപ്പിക്കാനാവില്ല എന്നും അരുണ്‍നെഹ്റു വിശ്വസിച്ചു. ഷബാനോ കേസ് പോലുള്ള വിഷയങ്ങളില്‍ രാജീവും നെഹ്റുവും വിയോജിച്ചു. അരുണ്‍നെഹ്റു ഹൈന്ദവപ്രശ്നങ്ങളില്‍ കൂടുതല്‍ ഇടപെടുന്ന സമീപനമാണ് പിന്നീട് സ്വീകരിച്ചത്. അയോധ്യയിലെ ബാബറിമ സ്ജിദിന്റെ പൂട്ടുകള്‍ തുറന്നതിനു പിന്നില്‍ അരുണ്‍നെഹ്റു ആണെന്നാണ് സംസാരം. ആ ഘട്ടത്തിൽ, ഉത്തർപ്രദേശിന് പുറത്ത് വളരെ കുറച്ച് ആളുകൾ മാത്രമേ ബാബറി മസ്ജിദ് പ്രശ്നത്തെക്കുറിച്ചോ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച തർക്കത്തെക്കുറിച്ചോ കേട്ടിട്ടുള്ളൂ.

എന്നാൽ മൃദുഹിന്ദു അനുകൂല നിലപാട് സ്വീകരിച്ച് ഹിന്ദി ബെൽറ്റിലെ വോട്ട് ജേതാവായി ഇതിനെ മാറ്റാമെന്ന് അരുൺ പ്രതീക്ഷിച്ചു. അതിന്റെ പിന്നാമ്പുറമാണ് ശില്യാനാസവും മറ്റും. രാജീവ് ഗാന്ധി അതിനു തയ്യാറായതെന്നും പറയപ്പെടുന്നു. ഈ വിഷയത്തില്‍ രാജീവ് അരുണുമായി കൈകോര്‍ത്തു. , എന്നാല്‍ മറ്റ് പല വിഷയങ്ങളിൽ അരുണ്‍നെഹ്റുവും രാജീവുമായി പിണങ്ങി, ഒടുവില്‍ അരുണിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കോൺഗ്രസിന്റെ ഈ നാടകം നടക്കുമ്പോൾ, ലോക്‌സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി കളത്തിലിറങ്ങി. പാര്‍ട്ടി ഹൈന്ദവ വികാരം സമാഹരിക്കാനുള്ള വിഷയങ്ങൾക്കായി തീവ്രശ്രമം നടത്തി. രാമജന്മഭൂമി പ്ലാറ്റ്‌ഫോമുമായി മുന്നോട്ട് പോകാൻ രാജീവ് വിമുഖത കാണിച്ചപ്പോൾ, ബിജെപി നേതാവ് എൽ കെ അദ്വാനി അത് ഏറ്റെടുത്ത് . 

ശരിക്കും ബിജെപിക്ക് വളരാനുള്ള മണ്ണ് ഒരുക്കിയത് കോണ്‍ഗ്രസാണ് അയോധ്യയിലൂടെ. കോണ്‍ഗ്രസ് കൊളുത്തികൊടുത്ത ഹിന്ദുത്വകാര്‍ഡ് എന്ന ദീപം ബിജെപി ഊതി പ്രോജ്വലിപ്പിക്കുകയായിരുന്നു. ഇന്നത്തെ ബിജെപി നേതൃത്വത്തിന്റെ തീവ്രഹിന്ദുത്വ സന്ദേശങ്ങള്‍ പോലെയല്ലായിരുന്നു ആദ്യകാലങ്ങളിലെ അദ്വാനിയുടെ അഭ്യര്‍ത്ഥനകള്‍. പകരം ഹിന്ദുക്കളെ ഇരകളായി ചിത്രീകരിച്ചു. ഹിന്ദുക്കളുടെ ആശങ്കകൾ അവഗണിച്ച് മുസ്ലീങ്ങളെ ലാളിക്കാൻ കോൺഗ്രസ് ഒരുപാട് കാര്യങ്ങൾ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നാണ് അയോധ്യ എന്നും . എന്നാൽ ബാബർ ചക്രവർത്തി ഒരിക്കൽ ആ സ്ഥലത്ത് നിലനിന്നിരുന്ന ക്ഷേത്രം നശിപ്പിക്കുകയും അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. സ്ഥലത്തെച്ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള നിയമപരമായ തർക്കം കാരണം, ബാബറി മസ്ജിദ് ഇപ്പോൾ പതിറ്റാണ്ടുകളായി നമസ്‌കരിക്കാത്ത ഒരു ഉപയോഗശൂന്യമായ പള്ളിയായി മാറി. എന്തുകൊണ്ടാണ് മുസ്ലീങ്ങൾക്ക് പള്ളി അടുത്തുള്ള സ്ഥലത്തേക്ക് മാറ്റാൻ സമ്മതിക്കാത്തത്? റോഡുകൾക്കോ പുതിയ നിർമാണത്തിനോ തടസ്സം വന്നാൽ എല്ലായ്‌പ്പോഴും മസ്ജിദുകൾ പാക്കിസ്ഥാനിലേക്ക് മാറ്റപ്പെടുമെന്ന് അദ്വാനി പറഞ്ഞിരുന്നു. അതു ഹിന്ദുക്കള്‍ വീണ്ടെടുക്കണം അവിടെ ക്ഷേത്രം പണിയണം എന്നൊക്കെയായിരുന്നു പ്രചരിപ്പിച്ചത്.ഇതെല്ലാം ചരിത്രപരമായി വിവാദപരവും വിചിത്രവുമായിരുന്നു.

ചരിത്രപരമായ ഒരു ശ്രീരാമൻ ഉണ്ടായിരുന്നോ? അദ്ദേഹത്തിന്റെ അയോധ്യ ഇന്നത്തെ അയോധ്യ തന്നെയായിരുന്നോ? യഥാർത്ഥത്തിൽ ഈ സ്ഥലത്താണോ ജനിച്ചത്? ബാബർ യഥാർത്ഥത്തിൽ ഹിന്ദു ക്ഷേത്രം തകർത്തിരുന്നോ? ഇതൊന്നും വ്യക്തമായിരുന്നില്ല. പക്ഷേ, വികാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്വാനി ചരിത്രത്തെ അവഗണിച്ചു. ചരിത്രകാരന്മാർ എന്ത് പറഞ്ഞിട്ടും കാര്യമില്ല, അദ്ദേഹം വാദിച്ചു. ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ ശ്രീരാമൻ ജനിച്ചത് ഈ സ്ഥലത്താണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, അവരുടെ വിശ്വാസങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാൻ തങ്ങള്‍ ബാധ്യസ്ഥരാണ് എന്ന നിലപാട് അദ്വാനി സ്വീകരിച്ചു. . മുസ്ലീങ്ങൾക്ക് ഈ സ്ഥലത്തിന് യാതൊരു പ്രാധാന്യവുമില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ മൃദുഹിന്ദുത്വ നയം .നരസിംഹറാവു ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോള്‍ ബാബറി മസ്ജീദ് കര്‍സേവര്‍ തകര്‍ക്കുന്ന തരത്തില്‍ കൊണ്ടു ചെന്നു എത്തിച്ചു. ബഹുഭാഷാ പണ്ഡിതനായ റാവു അന്ന് അരുതേ എന്നു പറയാന്‍ തയ്യാറായില്ല. ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ തലകുനിക്കേണ്ടി വന്നു. മതരത്വത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുകയായിരുന്നു.1992 ഡിസംബര്‍ 6ന് ഉണ്ടായ ഈ സം ഭവം .ഒരിക്കൽ ഇന്ദിരാഗാന്ധി രഹസ്യമായി പിന്തുണനല്‍കിയ ഹിന്ദു വോട്ട് ബാങ്ക് വളർത്തിയെടുക്കാൻ അദ്വാനിശ്രമിച്ചു.

ജനുവരി 22ന് ക്ഷേത്രം തുറക്കുന്നതിനായി പ്രധാനമന്ത്രി അയോധ്യയിലേക്ക് മടങ്ങുമ്പോൾ, അദ്ദേഹവും, ബിജെപിയും പരമാവധി രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. അന്ന് അദ്വാനി ഹിന്ദുക്കളോട് സ്വന്തം രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മോഡിക്ക് അങ്ങനെ പറയാന്‍ കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഹിന്ദു വിജയത്തിന്റെ പ്രതീകമാണ് മന്ദിരം എന്നു ഇപ്പോള്‍ ബിജെപി പറയുന്നു. എന്നാൽ, അന്നു തുടക്കം കുറിച്ച അദ്വാനിയെ ചരിത്രത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി ശ്രമിക്കുകയാണ്. അദ്വാനിയും അയോധ്യ വിഷയവും ഇല്ലായിരുന്നെങ്കിൽ ബിജെപി പുനരുജ്ജീവനവും ഒരുപക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടാകുമായിരുന്നില്ല എന്ന് ക്ഷേത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

Eng­lish Sum­ma­ry: Con­gress start­ed the Hin­dut­va card in India

You may also like this video:

Exit mobile version