Site iconSite icon Janayugom Online

കോണ്‍ഗ്രസിന്  വീണ്ടും  തിരിച്ചടി  ; മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറും  ബിജെപിയില്‍ 

മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖർ ബി ജെ പിയിൽ ചേർന്നു. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശം. കഴിഞ്ഞ ദിവസമായിരുന്നു ജാഖർ കോൺഗ്രസ് വിട്ടത്. ഇതോടെ അദ്ദേഹം ബി ജെ പിയിലേക്കെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു.എന്റെ കുടുംബത്തിലെ മൂന്ന് തലമുറകൾ കോൺഗ്രസ് പാർട്ടിയെ സേവിച്ചവരാണ്.

പഞ്ചാബിലെ ദേശീയത, ഐക്യം, സാഹോദര്യം എന്നീ വിഷയങ്ങളിലുള്ള കോൺഗ്രസ് നിലപാടിന്റെ പേരിൽ പാർട്ടിയുമായുള്ള 50 വർഷത്തെ ബന്ധം ഞാൻ ഇന്ന് അവസാനിപ്പിച്ചു, ബി ജെ പി പാർട്ടി അസ്ഥാനത്ത് വെച്ച് സുനിൽ ജാഖർ പറഞ്ഞു. വിഭജന രാഷ്ട്രീയത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് എനിക്ക് കോൺഗ്രസിൽ നിന്നും പുറത്ത് പോകേണ്ടതായി വന്നത് . ഒരു പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്നും തത്വങ്ങളിൽ നിന്നും വ്യതിചലിക്കുമ്പോൾ ആ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് ഉചിതം, ജാക്കർ

മികച്ച പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നേതാവാണ് സുനിൽ ജാഖർ. പഞ്ചാബിൽ ബി ജെ പിയെ ശക്തിപ്പെടുത്തുന്നിൽ അദ്ദേഹത്തിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കും, ജാക്കറിനെ സ്വാഗതം ചെയ്ത് കൊണ്ട് ജെ പി നദ്ദ പറഞ്ഞു. അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ സുരക്ഷയെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ട്. അത്തരം ശക്തികളെ പരാജയപ്പെടുത്താൻ ദേശീയതയിൽ ഉറച്ച വിശ്വാസമുള്ള നേതാക്കളെ ബി ജെ പി സ്വാഗതം ചെയ്യുകയാണെന്നും ജെ പി നദ്ദ പറഞ്ഞു.കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു സുനിൽ ജാഖർ.

തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയെ വിമർശിച്ചതിന്റെ പേരിൽ സുനിൽ ജാഖറിന് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽനോട്ടീസിന് ജാഖർ വിശദീകരണം നൽകിയിരുന്നില്ല. ഇതോടെ അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരം സുനില്‍ ജാഖറിനെ പാര്‍ട്ടി നേതൃത്വം അടുത്ത രണ്ട് വര്‍ഷത്തേക്ക് എല്ലാ ചുമതലകളില്‍ നിന്നും അദ്ദേഹത്തിനെ നേതൃത്വം നീക്കിയിരുന്നു. തൊട്ട് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തി അദ്ദേഹം കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്.

ഈ അവസ്ഥയില്‍ മുന്നോട്ട് പോവാനാവില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു രാജി. ഗുഡ് ബൈ ഗുഡ് ലക്ക് കോണ്‍ഗ്രസ്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുനില്‍ ജാഖറിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള പടിയിറക്കം. അതേസമയം കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ജാഖറിന് പിന്നാലെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഹർദിക് പട്ടേൽ കോൺഗ്രസിൽ നിന്നും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കൊണ്ടായിരുന്നു ഹർദിക്കിന്റെ രാജി.

ഉടൻ തന്നെ അദ്ദേഹം ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹർദികിന്റെ രാജി കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസ് മുന്നേറ്റത്തിന് നിർണായ പങ്കുവഹിച്ച നേതാവായിരുന്നു ഹർദിക്. അതേസമയം നേതാക്കളുടെ ഈ കൂട്ടക്കൊഴിഞ്ഞ് പോക്കിൽ കോൺഗ്രസ് ഹൈക്കമാന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish Summary:Congress suf­fers anoth­er set­back in Pun­jab; For­mer Pun­jab Con­gress pres­i­dent Sunil Jha is also in the BJP

You may also  like this video:

Exit mobile version