Site iconSite icon Janayugom Online

മുണ്ടക്കൈ ദുരന്തം; ജീവൻപൊലിഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്ക് സഹായഹസ്തവുമായി കെട്ടിനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്

mundakaimundakai

വയനാട് ജില്ലയിലെ മുണ്ടക്കൈ ദുരന്തത്തിൽ ജീവൻപൊലിഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്കും ദുരന്തം ബാധിച്ചവർക്കും സഹായഹസ്തവുമായി കെട്ടി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്. ദുരന്തം ഏൽപ്പിച്ച ആഘാതത്തിനിടയിലും അതിജീവനത്തിനുള്ള കൈത്താങ്ങായി മാറുകയാണ് ബോർഡിന്റെ ധനസഹായം. നിർമാണ തൊഴിലാളിയായ മകൻ സുമേഷിനെ നഷ്ടപ്പെട്ട അമ്മ തങ്കം, തൊഴിലാളിയായ അച്ഛൻ പി കെ സുരേഷിനെ നഷ്ടമായ അഭിജിത്ത്, ദുരന്തത്തിൽ പരിക്കേറ്റ അപ്പു എന്നിവരടക്കമുള്ളവരാണ് ധനസഹായം ഏറ്റുവാങ്ങിയത്. 

ഇതോടൊപ്പം കുടിയേറ്റ തൊഴിലാളികളായെത്തി മരണമടഞ്ഞവരുടെ ആശ്രിതർക്കും നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും സഹായം നൽകുന്നുണ്ട്. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപയും പെൻഷനായവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും അതിഥി തൊഴിലാളികളുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക് 50000 രൂപയും ആണ് സഹായം. 90 പേരെയാണ് ക്ഷേമനിധി ബോർഡ് ദുരന്ത ബാധിതരായി കണ്ടെത്തിയത്. 32 പേർക്കായി 15,35,000 രൂപയാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 

ഹോട്ടൽ ഹരിതഗിരിയിൽ നടന്ന ധനസഹായ വിതരണം കെട്ടിട നിർമാണ ക്ഷേമനിധി ബോർഡ് ചെയർമാൻ വി ശശികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ സുനിൽ അധ്യക്ഷനായി. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, ടി എം ജമീല, ഡി എൽ ശാലീന, പി ബിജു, തൊഴിലാളി യൂണിയൻ പ്രതിനിധികളായ വി വി ബേബി, വേണുഗോപാൽ, പ്രസന്ന എന്നിവർ സംസാരിച്ചു. 

Exit mobile version