Site iconSite icon Janayugom Online

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുടെ തുടർച്ച: മന്ത്രി ഡോ. ആർ ബിന്ദു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യു ആർട്ടിക്) അംഗത്വം ലഭിച്ചത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമീപകാലത്ത് കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളുടെ തുടർച്ചയെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ധ്രുവമേഖലകളിൽ പഠനഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രാജ്യാന്തര കൂട്ടായ്മയാണ് യൂണിവേഴ്സിറ്റി ഓഫ് ദ ആർട്ടിക് (യുആർട്ടിക്). നോർവേയിലെ ബോഡോയിൽ നടന്ന വാർഷിക സമ്മേളനമാണ് സർവകലാശാലയിലെ ഇന്റർനാഷണൽ സെന്റര്‍ ഫോർ പോളാർ സ്റ്റഡീസിന് (ഐസിപിഎസ്) അംഗത്വം നൽകാൻ തീരുമാനിച്ചത്. ധ്രുവമേഖല കേന്ദ്രീകരിച്ച് ഐസിപിഎസ് നടത്തിവരുന്ന പ്രവർത്തനങ്ങളിൽ രാജ്യാന്തര സഹകരണം വിപുലീകരിക്കാൻ ഈ അംഗത്വം പ്രയോജനപ്പെടും. ധ്രുവമേഖലയിൽ നിന്ന് അഞ്ചും ധ്രുവമേഖലയ്ക്ക് പുറത്തുനിന്ന് പതിനൊന്നും അംഗങ്ങളെയാണ് യു ആർട്ടിക്കിൽ പുതിയതായി ഉൾപ്പെടുത്തിയത്.

യുകെയിലെ ലിവർപൂൾ, സ്റ്റിർലിങ്, വെസ്റ്റ്മിൻസ്റ്റർ, ഹൾ സർവകലാശാലകൾക്കും റോയൽ കോളജ് ഓഫ് ആർട്ടിനുമൊപ്പം നോൺ ആർട്ടിക് പട്ടികയിലാണ് ഐസിപിഎസ് ഇടം പിടിച്ചത്. ചെന്നൈയിലെ ഇന്ത്യൻ മാരി ടൈം യൂണിവേഴ്സിറ്റി ഉൾപ്പെടെ നാല് ഇന്ത്യൻ സർവകലാശാലകൾക്കു മാത്രമാണ് യുആർട്ടിക്കിൽ നിലവിൽ അംഗത്വമുള്ളത്. എംജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ്, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആന്റ് എക്‌സ്റ്റൻഷൻ എന്നിവയുടെ സംയുക്ത കേന്ദ്രമായി 2022‑ലാണ് ഐസിപിഎസ് പ്രവർത്തനമാരംഭിച്ചത്. ധ്രുവമേഖലകളിലെ ശാസ്ത്ര, സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ ഈ കേന്ദ്രം സജീവമാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തിവരുന്ന പരിഷ്‌ക്കരണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഇത്തരം അംഗീകാരങ്ങളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Continuation of achieve­ments in the field of high­er edu­ca­tion: Min­is­ter Dr. R bindu
You may also like this video

Exit mobile version