രണ്ടര വർഷത്തിന് ശേഷം കർണാടക മുഖ്യമന്ത്രിയാക്കാം എന്ന ഉടമ്പടി തെറ്റിച്ചതിൽ തർക്കവുമായി ഡി കെ ശിവകുമാർ. ഇതിനെ തുടർന്ന് പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ അദ്ദേഹം ഹൈക്കമാന്റിൽ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അദ്ദേഹം വിമർശനവുമായി രംഗത്ത് വന്നിരുന്നു .പാർട്ടിയിൽ ശക്തമായി പ്രവർത്തിക്കുന്നവർ പദവി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നാണ് അദ്ദേഹവുമായി അടുപ്പം പുലർത്തുന്ന നേതാക്കൾ പറയുന്നത്.
ഒരു കസേരയും സ്ഥിരം അല്ലെന്നും എനിക്ക് സ്ഥാനം സ്ഥിരമായി വഹിക്കാൻ കഴിയില്ല എന്നും ശിവകുമാർ പ്രഖ്യാപിച്ചു. ദേശീയ നേതൃത്വം അതി ദുർബലമായതോടെ കർണ്ണാടകത്തിൽ വാളെടുത്തവർ വെളിച്ചപ്പാടാകുന്നു എന്നദ്ദേഹം പറഞ്ഞു. ഹൈക്കമാന്റുമായുള്ള പ്രാഥമിക ചർച്ചയിൽ സിദ്ധരാമയ്യക്ക് മേൽക്കൈ എന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ഡി കെ ശിവകുമാർ കൂടിക്കാഴ്ചക്ക് അനുമതി തേടിയെങ്കിലും ഹൈക്കമാൻഡ് അത് നിഷേധിച്ചിരുന്നു .

