Site icon Janayugom Online

തോട്ടിലെ പായല്‍, വീട്ടിലെ ചാണകം; അടുക്കളയിലെത്തും പാചക വാതകം

പാചക വാതകത്തിന്റെ വില അടിക്കടി ഉയരുന്നതു കാണുമ്പോൾ സാധാരണക്കാരായ വീട്ടമ്മമാരുടെ നെഞ്ച് പിടയ്ക്കും. എന്നാൽ തണ്ണീർമുക്കത്തെ വീട്ടമ്മയായ പ്രീതി ജയറാമിന്റെ അടുക്കളയില്‍ രീതിയിലുള്ള പാചകവാതകം നിലയ്ക്കുന്നതേയില്ല.

കായലുകളിലും തോടുകളിലും കാണുന്ന പായൽ ഇനമായ കുളവാഴയിൽ നിന്ന് പാചക വാതകവും മൂല്യ വർധിത ഉല്പന്നങ്ങളും നിർമ്മിച്ച് ശ്രദ്ധ നേടിയ തണ്ണീർമുക്കം സ്വദേശിയും എംബിഎ ബിരുദധാരിയുമായ ജി അനുരൂപാണ് പ്രീതിയുടെ അടുക്കളയില്‍ ജൈവ വാതക സാങ്കേതിക വിദ്യ എത്തിച്ചത്. പ്രീതിയുടെ വീടിന് സമീപമുള്ള തോട്ടിൽ നിന്നും പോള എടുത്ത് ചാണകവും പച്ചക്കറി അവശിഷ്ടവും ടാങ്കിൽ നിറച്ചാണ് അനുരൂപ് ആദ്യ പരീക്ഷണം നടത്തിയത്. അടുക്കളയിലേയ്ക്ക് പാചകത്തിനുള്ള ഗ്യാസ് വന്നതോടെ പ്രീതിയ്ക്ക് പ്രതീക്ഷയേറി.

ടാങ്കിൽ മുക്കാൽ ഭാഗത്തോളം ചാണകം കലക്കി അരിച്ച് വെള്ളവും ചേർത്ത് അഞ്ച് ദിവസത്തോളം അടച്ച് വയ്ക്കണം. ഗ്യാസ് വന്നു തുടങ്ങിയാൽ പച്ചക്കറി അവശിഷ്ടങ്ങളും അരി കഴുകുന്നതും മത്സ്യങ്ങൾ കഴുകുന്ന വെള്ളവും ടാങ്കിൽ നിറയ്ക്കുന്നതോടെ സാധാരണ ഗ്യാസ് അടുപ്പു പോലെ കത്തിയ്ക്കാവുന്ന ഉയർന്ന രീതിയിലുള്ള തീനാളത്തിൽ പാചകം ചെയ്യാം. ഒരു മാസത്തിൽ ഒരു ഗ്യാസ് കുറ്റി ഉപയോഗിയ്ക്കുന്ന പ്രീതിയുടെ അഞ്ചംഗങ്ങൾ അടങ്ങിയ കുടുംബം പുറത്ത് നിന്നും ഇപ്പോൾ ഗ്യാസ് വാങ്ങാറേയില്ല.

അനുരൂപിന്റെ പരീക്ഷണം വിജയിച്ചതോടെ വലിയ ബിസിനസ് മേഖലയാക്കി ‘തീ ജ്വാല’ എന്ന കമ്പനി വളർന്നു. ഇതിനോടകം ആലപ്പുഴ മുതൽ കന്യാകുമാരി വരെ 200 ഓളം ടാങ്ക് നിർമ്മിച്ച് നൽകി. 10, 000 മുതൽ 16,500 രൂപവരെ മുടക്കിയാൽ എവിടെയും വന്ന് അനുരൂപ് സെറ്റ് ചെയ്ത് കൊടുക്കുന്ന പ്ലാന്റിന് നവ മാധ്യമങ്ങളിലും പ്രിയമേറി. പാചക വാതകത്തിന് 1000 രൂപയോളം വരുന്ന സാഹചര്യത്തിൽ അനുരൂപിന്റ തീജ്വാല അടുക്കളയില്‍ ആളിക്കത്തുകയാണ്.

eng­lish summary;Cooking gas in the kitchen

you may also like this video;

Exit mobile version