Site icon Janayugom Online

വാണിജ്യ സിലിണ്ടറിന് വിലകുതിക്കുന്നു; ഇടത്തരം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില കുതിച്ചു കയറിയതോടെ സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച് കട നടത്താൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു തവണയായി 302 രൂപ വർദ്ധിപ്പിച്ചതോടെ 1840 രൂപയായി. 12 മണിക്കൂർ ഉപയോഗിക്കാനേ തികയൂ.

പച്ചക്കറി, ഇറച്ചി, മീൻ വിലയും വർദ്ധിച്ചു. ഒരു തൂശനിലയ്ക്ക് അഞ്ചു രൂപയായി. തൊഴിലാളിയ്ക്ക് 900‑1000 രൂപയാണ് ദിവസക്കൂലി. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്. വാടകകെട്ടിടത്തിലാണെങ്കിൽ ഉയർന്ന വാടക നൽകണം. ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. ചെറിയ തോതിലെങ്കിലും ഘട്ടംഘട്ടമായി കൂട്ടിയാൽ മാത്രമേ മേഖലയിലുള്ളവർക്ക് മുന്നോട്ടു പോകാനാകൂ. രണ്ട്, മൂന്ന് സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 67,000 രൂപ വരെ അധിക ചെലവ് വരും. ഹോട്ടലുകളുടെ വയറ്റത്തടിച്ച് അനധികൃത വഴിയോരക്കച്ചവടവും തകൃതിയായി നടക്കുകയാണ്. ലൈസൻസും ഫീസും മറ്റ് വൻ ചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ പടുതയും വലിച്ചു കെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നത്. 

Eng­lish Sum­ma­ry: cook­ing gas price hike; hotels under threat of closure

You may also like this video

Exit mobile version