Site iconSite icon Janayugom Online

കോർപ്പറേഷൻ ബജറ്റ് ചോർന്നു: എൽഡിഎഫ് പ്രതിഷേധം

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ബജറ്റ് കണക്കുകൾ പുറത്തായി. മുൻസിപ്പാലിറ്റി നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ് നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാണിച്ച് എൽഡിഎഫ്‌ കൗൺസിലർമാർ കൗൺസിൽ ഹാളിൽ മേയറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.ബഹളത്തിനിടയിൽ ഡെപ്യൂട്ടി മേയർ ദീപക്ജോയ് ബജറ്റ് അവതരിപ്പിക്കുകയാണ്.

എൽഡിഎഫ് പാർലമെന്ററി പാർട്ടി കോർപ്പറേഷൻ സെക്രട്ടറിക്ക്‌ ഇന്നലെ പരാതി നൽകിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. ബജറ്റ് കണക്ക് പുറത്ത് വിട്ടത്
കോർപറേഷന്റെ അധികാരത്തിന്‌ നേർക്കുള്ള കടന്നുകയറ്റം കൂടിയാണ്‌. കേരള മുൻസിപ്പാലിറ്റി ആക്ട്‌ 1994ലെ 293 ചട്ടപ്രകാരം ധനകാര്യ സ്‌റ്റാൻഡിങ്‌ സമിതിയിൽ അവതരിപ്പിച്ച് അംഗീകരിച്ച ശേഷം ബജറ്റ്‌ ക‍ൗൺസിലിൽ അവതരിപ്പിക്കുകയും തുടർന്ന് ചർച്ചകൾക്ക്‌ ശേഷം ഭേദഗതികളുണ്ടെങ്കിൽ അവ അംഗീകരിച്ച ശേഷമുള്ള ബജറ്റാണ്‌ പരസ്യപ്പെടുത്തേണ്ടത്‌. എന്നാൽ ഇതിന്‌ വിരുദ്ധമായ കാര്യമാണ് ഇപ്പോഴുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് അഭിപ്രായപെട്ടു

2026–27 സാമ്പത്തിക വർഷത്തിലേക്ക് 13881383902- രൂപ വരവും 12551689000 രൂപ ചെലവും 1329694902 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് എസ്റ്റിമേറ്റാണ്‌ ക‍ൗൺസിൽ അംഗീകാരത്തിനായി ഇന്ന് അവതരിപ്പിക്കുന്നതെന്നുള്ള നോട്ടീസ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കുൾപ്പെടെ ലഭിച്ചത്. സാധാരണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായി തീയതിയും സമയവും ഉൾപ്പെടയുള്ള അറിയിപ്പ് മാത്രമാണ് നൽകാറുള്ളത്. കണക്കുകൾ മാത്രമാണ്‌ പുറത്തുവന്നിരിക്കുന്നതെങ്കിലും ബജറ്റിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ്‌ യുഡിഎഫ്‌ ഭരണസമിതിയുടെ ഭാഗത്ത്‌ നിന്നുണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

Exit mobile version