Site icon Janayugom Online

ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം: ബൂസ്റ്റര്‍ഡോസ് പരിഗണനയില്‍

covid

രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേരില്‍ സ്ഥിരീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ‍ഡല്‍ഹി വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച പത്തുപേരുടെ ജനിതക ശ്രേണീകരണ ഫലം ഇനിയും വരാനുണ്ട്. രണ്ടുപേരെക്കൂടി കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദില്‍ എത്തിയ 12 വിദേശ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെ, കാനഡ, അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ യാത്രക്കാര്‍ക്കാണ് ഹൈദരാബാദില്‍ രോഗം സ്ഥിരീകരിച്ചത്. ജയ്‌പൂരില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതില്‍ നാല് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയവരാണ്.

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒമിക്രോണിൽ ഭീതി വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒമിക്രോൺ ബാധിതരുടെ സമ്പർക്കപ്പട്ടിക ശേഖരിച്ച് നിരീക്ഷണം നടത്തുന്നുണ്ടെന്നും വാക്‌സിനേഷൻ വേഗത വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ രണ്ടുപേരില്‍ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

ഒമിക്രോണിന്റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മടങ്ങുകയാണ്. ഡൽഹിയിൽ ഒരു വാക്സിനെങ്കിലും എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ നിയന്ത്രണം നടപ്പാക്കിയേക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ഡൽഹി അടക്കമുള്ള കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

രോഗബാധയെ പിടിച്ച് നിര്‍ത്താന്‍ കൂടുതല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ പരിഗണിക്കാമെന്ന് വിദഗ്ധരുടെ ശുപാര്‍ശ. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഐഎന്‍എസ്എസിഒജിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് ഒപ്പം ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്‌സിന്‍ ഉറപ്പാക്കുക. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഐഎന്‍എസ്എസിഒജി പ്രതിവാര അവലോകന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Coun­try in fear of Omi­cron: Boost­er dos under consideration

You may like this video also

Exit mobile version