Site icon Janayugom Online

രാജ്യം ആഭ്യന്തര സംഘര്‍ഷത്തിന്റെ വക്കില്‍: ഇമ്രാന്‍ ഖാന്റെ പ്രതിഷേധ മഹാറാലിക്ക് തുടക്കം

തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‍രീക് ഇ ഇൻസാഫ് (പിടിഐ) തലവനുമായ ഇമ്രാൻ ഖാന്റെ നേതൃത്വത്തില്‍ പ്രതിഷേധ മഹാറാലിക്ക് തുടക്കം. ലാഹോറിലെ ലിബര്‍ട്ടി ചൗക്കില്‍ നിന്നാണ് ഹക്വിക്വി ആസാദി മാര്‍ച്ചിന് ഇന്നലെ തുടക്കമായത്. 380ഓളം കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കാണ് മാർച്ച് നടത്തുക. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇമ്രാൻ ഖാന്റെ ആവശ്യം. അടുത്ത വർഷം ഒക്ടോബറിലാണ് പാകിസ്ഥാനിൽ സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ അമേരിക്കയുടെ സഹായത്തോടെ അനധികൃതമായി തന്നെ പുറത്താക്കി നിയമപരമല്ലാത്ത സർക്കാരിനെ നിയമിച്ചതിനാല്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇമ്രാൻ ഖാന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നുവെന്നും തീരുമാനമാകാതെ വന്നതോടെയാണ് പ്രതിഷേധ മാര്‍ച്ചിന് തയാറെടുത്തതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ അഭിനന്ദിക്കുന്നതായും മാര്‍ച്ചിന് മുന്നോടിയായി ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞു. പാശ്ചാത്യ സംഘര്‍ഷം രൂക്ഷമായിരിക്കുമ്പോഴും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടിയാല്‍ അത് രാജ്യത്തെ ജനങ്ങള്‍ക്ക് വാങ്ങി നല്‍കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇതിനുമുമ്പും ഇമ്രാന്‍ ഖാന്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാനുള്ള ഇന്ത്യുയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ചിരുന്നു.
അതേസമയം പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷശക്തമാക്കി. അടുത്ത മാസം നാലിന് മാര്‍ച്ച് ഇസ്‌ലാമാബാദില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്. 

Eng­lish Sum­ma­ry: Coun­try on the Verge of Civ­il War: Imran Khan’s Protest Ral­ly Begins

You may like this video also

Exit mobile version