Site icon Janayugom Online

രാജ്യത്തെ ഏറ്റവും വലിയ വാഹന മോഷ്ടാവ് പിടിയില്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവായ അനില്‍ ചൗഹാന്‍ പിടിയില്‍. ഇതുവരെയായായി അയ്യാരിത്തലധികം കാറുകളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും നോര്‍ത്ത് ഈസ്റ്റിലുമായി സ്വത്തുവകകള്‍ ഉള്ള ഇയാള്‍ ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ 27 വര്‍ഷം കൊണ്ടാണ് അയ്യായിരത്തിലധികം കാറുകള്‍ മോഷ്ടിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡില്‍ നിന്നാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. കൂടാതെ ആയുധക്കടത്ത് രംഗത്തും ഇയാളുടെ സാന്നിധ്യമുണ്ട്. ഉത്തർപ്രദേശിൽ നിന്ന് ആയുധങ്ങൾ കൊണ്ടുവന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകൾക്ക് എത്തിച്ചുനൽകിവരുകയാണ് രീതി. അറസ്റ്റിലാകുന്ന സമയത്ത് ഇയാളിൽ നിന്ന് ആറ് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

ഡല്‍ഹിയിലെ ഖാന്‍പൂര്‍ പ്രദേശത്ത് താമസിക്കുമ്പോള്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ഇയാള്‍ ഉപജീവനം നടത്തിയത്. 1995 മുതല്‍ കാറുകള്‍ മോഷ്ടിക്കാന്‍ തുടങ്ങിയ ഇയാള്‍ മാരുതി 800 കാറുകള്‍ മോഷ്ടിക്കുന്നതില്‍ ഏറ്റവും കുപ്രസിദ്ധനാണ്. മോഷ്ടിച്ച കാറുകള്‍ മറ്റുസംസ്ഥാനങ്ങളിലും നേപ്പാളിലുമെത്തിച്ച് വില്പന നടത്തുകയും ചെയ്തിരുന്നു. മോഷണത്തിനിടെ ചില ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

പിന്നീട് താമസം അസമിലേക്ക് മാറ്റി. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ ഡല്‍ഹി, മുംബൈ, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തു. അനില്‍ നേരത്തെ പല തവണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2015 മുതല്‍ അഞ്ച് വര്‍ഷം ജയിലില്‍ കിടന്ന ഇയാള്‍ 2020ലാണ് ജയില്‍ മോചിതനായത്. ഇയാള്‍ക്കെതിരെ 180 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനിലിന് മൂന്ന് ഭാര്യമാരും ഏഴു കുട്ടികളുമുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Coun­try’s biggest car thief arrested
You may also like this video

Exit mobile version