Site icon Janayugom Online

ബ്രിട്നി സ്പിയേഴ്സിന്റെ നിയമ പോരാട്ടത്തിന് അന്ത്യം; രക്ഷകര്‍തൃ ചുമതലയില്‍ നിന്ന് പിതാവിനെ നീക്കി

ബ്രിട്നി സ്പിയേഴ്സിന്റെ നിയമപോരാട്ടത്തിന് വിരാമം. പോപ് രാജകുമാരി എന്നറിയപ്പെടുന്ന ബ്രിട്നിയുടെ രക്ഷാകർത്താവിന്റെ ചുമതലയിൽ നിന്ന് പിതാവ് ജെയ്മി സ്പിയേഴ്സിനെ നീക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഗായികയുടെ ‘നല്ലതിനുവേണ്ടി’ പിതാവിനെ നീക്കി മറ്റൊരാൾക്ക് രക്ഷാകര്‍ത്താവിന്റെ ചുമതല നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ലോസ് ആഞ്ചലസ് ജഡ്ജി ബ്രെന്ദ പെന്നിയാണ് വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിന് അറുതി വരുത്തി ബ്രിട്നിക്ക് അനുകൂല വിധി പ്രഖ്യപിച്ചത്. 

13 വർഷമായി ബ്രിട്നിയുടെ ജീവിതവും സംഗീത പരിപാടികളും ക്രമീകരിച്ചിരുന്നത് പിതാവായ ജെയ്മിയായിരുന്നു. 39കാരിയായ അമേരിക്കൻ പോപ് ഗായികയെ വളരെയധികം നിയന്ത്രിക്കുകയും മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയും തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

മകളുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുക, കിടപ്പറയില്‍ രഹസ്യമായി റെക്കോഡറുകള്‍ സ്ഥാപിക്കുക തുടങ്ങിയ രീതികളായിരുന്നു ജെയ്മി സ്വീകരിച്ചിരുന്നത്. ഇതുസംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. 

എല്ലായ്പോഴും ബ്രിട്നിയുടെ ഉടമസ്ഥൻ എന്ന നിലക്കാണ് ജെയ്മി പെരുമാറിക്കൊണ്ടിരുന്നതെന്നും ഇത് ബ്രിട്നിക്ക് ഏറെ മനപ്രയാസവും വേദനയും ഉണ്ടാക്കിയിരുന്നതായും ബ്രിട്നിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഫയൽ ചെയ്ത പരാതിയിൽ പറയുന്നു. സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രമാണ് ജെയ്മി സ്പിയേഴസ് പ്രവർത്തിച്ചിരുന്നത്. ബ്രിട്നി സ്പിയേഴ്സിന് സ്വന്തമായി അഭിഭാഷകനെ വെക്കാൻ പോലും അനുവദിച്ചിരുന്നില്ല. 

ബ്രിട്നി സ്പിയേഴ്സിന്റെ സമ്പത്തിന്റെ മേൽ യാതൊരു അവകാശവും പിതാവ് ജെയ്മി സ്പിയേഴ്സിന് ഉണ്ടായിരിക്കുന്നതല്ലെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. വിധി പ്രഖ്യാപിക്കുമ്പോള്‍‍ കോടതിക്ക് മുന്‍പില്‍ ബ്രിട്നിയുടെ മോചനം ആവശ്യപ്പെട്ട് ആരാധകര്‍ തടിച്ചുകൂടിയിരുന്നു. 

Eng­lish Sum­ma­ry : court order to remove father of brit­ney spears from parental position

You may also like this video :

Exit mobile version