Site icon Janayugom Online

ചൈനയിലെ മരപ്പട്ടികളില്‍ കോവിഡ് വെെറസ് കണ്ടെത്തി

കോവിഡ് 19 വൈറസ് ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ മരപ്പട്ടികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ നിന്നുത്ഭവിച്ചതാണ് കോവിഡ് വൈറസ് എന്ന റിപ്പോര്‍ട്ട് ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. മരപ്പട്ടി വിഭാഗത്തില്‍ നിന്നും ശേഖരിച്ച ജനിതക സാമ്പിളിലാണ് അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങിയ ശാസ്ത്രജ്ഞര്‍ കോവിഡ് വൈറസ് കണ്ടെത്തിയത്. കോവിഡ് വൈറസ് പരീക്ഷണശാലയില്‍ നിന്ന് ചോര്‍ന്നതാണെന്ന അമേരിക്കന്‍ നിഗമനം തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. 

കോവിഡ് പടര്‍ന്ന് പിടിച്ചശേഷം വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നും ശാസ്ത്രജ്ഞര്‍ മൃഗങ്ങളുടെ വിവിധ തരത്തിലുള്ള സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തിയിരുന്നു. മൃഗങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഹുവാൻ സീഫുഡ് മൊത്തവ്യാപാര മാർക്കറ്റിൽ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്നാണ് ജനിതക വിവരങ്ങൾ എടുത്തതെന്ന് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ചുമരുകൾ, തറകൾ, ലോഹ കൂടുകൾ, മൃഗങ്ങളുടെ കൂടുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വണ്ടികൾ എന്നിവയിൽ നിന്ന് സാമ്പിള്‍ ശേഖരിച്ചതായി റിപ്പോർട്ട് പറയുന്നു. 

എന്നാല്‍ ഒരു മരപ്പട്ടിക്ക് രോഗം ബാധിച്ചിരുന്നെങ്കില്‍ പോലും, ജനങ്ങളിലേക്ക് വൈറസ് പടർത്തിയെന്ന് ഉറപ്പില്ല. മറ്റേതെങ്കിലും മൃഗത്തിലേക്കും അവിടെനിന്നും മനുഷ്യനിലേക്കും വൈറസ് പകരാം. അതല്ലെങ്കിൽ വൈറസ് ബാധിച്ച ആരെങ്കിലും മരപ്പട്ടിയിലേക്ക് വൈറസ് പടർത്തിയതാകാം-റിപ്പോർട്ട് പറയുന്നു. ലോകാരോഗ്യ സംഘടന കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് വിവരം ശേഖരിക്കാനും പങ്കിടാനും എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചിരുന്നു. അരിസോണ സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞൻ മൈക്കൽ വോറോബെ, കാലിഫോർണിയയിലെ സ്‌ക്രിപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ വൈറോളജിസ്റ്റായ ക്രിസ്റ്റ്യൻ ആൻഡേഴ്സണ്‍, സിഡ്‌നി സർവകലാശാലയിലെ ഡോ.എഡ്വേർഡ് ഹോംസ് എന്നിവരാണ് പഠനം പുറത്തുവിട്ടത്.

Eng­lish Summary;Covid-19 was found in dog in China
You may also like this video

Exit mobile version